സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾക്ക് 110 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാമെന്ന് സർക്കുലർ. സ്വിഫ്റ്റിന്റെ സ്പെഷൽ ഓഫിസറാണ് സർക്കുലർ ഇറക്കിയത്. ഗതാഗത സെക്രട്ടറി പങ്കെടുത്ത യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിച്ചാണ് ജൂലൈയിൽ സർക്കുലർ ഇറക്കിയത്.
സംസ്ഥാനത്ത് ബസുകളുടെ വേഗപരിധി നാലുവരി പാതകളിൽ 70 കിലോമീറ്ററും സംസ്ഥാന–ദേശീയപാതകളിൽ 65 കിലോമീറ്ററുമായി നിജപ്പെടുത്തിയിരിക്കെയാണ് ഇത്തരമൊരു നിർദേശം. സ്വിഫ്റ്റ് ബസുകളുടെ സ്പീഡ് ലിമിറ്റ് 110 കിലോമീറ്ററായി വർധിപ്പിക്കാനും ഇടയ്ക്കുള്ള വിശ്രമ സമയം വർധിപ്പിക്കാനും നടപടിയെടുക്കണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകൾ എല്ലാ യൂണിറ്റിലും ലഭ്യമാക്കി കൃത്യസമയത്ത് സർവീസുകൾ നടത്തണം. സർവീസുകളുടെ ഷെഡ്യൂൾ സമയം ബസ് സ്റ്റേഷനുകളിലും ബസുകളിലും പ്രദർശിപ്പിക്കണം. ഫീഡർ സ്റ്റേഷനുകളിൽ സിഫ്റ്റ് ബൈപ്പാസ് റൈഡറുകളുടെ സമയങ്ങൾ, കൺട്രോൾ റൂം വിവരങ്ങൾ എന്നിവ യാത്രക്കാർക്ക് കാണും വിധം പ്രദർശിപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.
10 വർഷത്തേക്കുള്ള താൽക്കാലിക കമ്പനിയായാണ് സിഫ്റ്റ് രൂപീകരിച്ചിരിക്കുന്നത്. എല്ലാ നിയമനങ്ങളും കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. ദീർഘദൂര സർവീസുകൾ സ്വിഫ്റ്റിലേക്കു മാറിയതോടെ പ്രവർത്തന ചെലവിൽ ഗണ്യമായ കുറവ് വരുമെന്നാണ് കെഎസ്ആർടിസിയുടെ അധികൃതർ പറയുന്നത്.