പി ടി തോമസുമായും ഉമ തോമസുമായും മികച്ച ബന്ധം; ഉമ തോമസ് സ്ഥാനാര്‍ത്ഥിയായി വന്നിട്ടും ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് ഒരു ഫെയ്സ്ബുക്ക് പോസ്റ്റു പോലും ഇല്ല; കോണ്‍ഗ്രസ് നേതാവിന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നു; തൃക്കാകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലാലി വിന്‍സെന്റോ..?
സ്വന്തം ലേഖകൻ
കൊച്ചി: തൃക്കാകര ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം പരിഗണിക്കുന്നത് മുന്‍ കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റിനെയാണെന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച.
മണ്ഡലത്തില്‍ ബന്ധങ്ങളുളള കോണ്‍ഗ്രസ് നേതാവിനെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരുങ്ങുന്നത് എന്ന സൂചനകളുണ്ടായിരുന്നു. ഇത് ലാലി വിന്‍സെന്റിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ കുറച്ച് നാളുകളായി കോണ്‍ഗ്രസ് വേദികളില്‍ ലാലി വിന്‍സെന്റ് സജീവമല്ല.
മുന്‍ എംപി കെ വി തോമസുമായും ലാലി വിന്‍സെന്റിന് നല്ല ബന്ധമാണുളളത്. തൃക്കാകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊന്നും ലാലി വിന്‍സെന്റിന്റെ സോഷ്യല്‍മീഡിയ പ്രൊഫൈലില്ല.
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജെബി മേത്തറെ അഭിനന്ദിച്ചുകൊണ്ടുളളതാണ് ലാലി വിന്‍സെന്റിന്റെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട അവസാനത്തെ പോസ്റ്റ്.
പി ടി തോമസുമായും ഉമ തോമസുമായും തനിക്ക് മികച്ച ബന്ധമാണുളളതെന്ന് ലാലി വിന്‍സെന്റ് പറഞ്ഞിരുന്നു. പി ടി തോമസും താനും മഹാരാജാസ് കോളേജില്‍ ഒരുമിച്ചു പഠിച്ചതാണെന്നും, ഒരുമിച്ചാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും ലാലി വിന്‍സെന്റ് പറഞ്ഞിരുന്നു.
എങ്കിലും ഉമ തോമസ് സ്ഥാനാര്‍ത്ഥിയായി വന്നിട്ടും ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് ഒരു ഫെയ്സ്ബുക്ക് പോസ്റ്റു പോലും ഇല്ലാത്തതാണ് ലാലി വിന്‍സെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി രാഷട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാക്കിയത്.
നേരത്തെ തൃക്കാകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ അരുണ്‍ കുമാര്‍ വരുമെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.
കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണ്‍ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് വാര്‍ത്തകള്‍ ഉയര്‍ന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ കെ എസ് അരുണ്‍കുമാറിന് വേണ്ടി എഴുതിയ ചുവരെഴുത്തുകള്‍ പാര്‍ട്ടി ഇടപെട്ട് മായ്ച്ചു കളയുകയും ചെയ്തിരുന്നു.
അതേസമയം, സ്ഥാനാര്‍ത്ഥിയില്‍ തീരുമാനമായിട്ടില്ലെന്നാണ് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും പി രാജീവും പ്രതികരിച്ചത്. ഇപ്പോള്‍ വരുന്ന പേരുകള്‍ ഊഹാപോഹം മാത്രമാണെന്നും അന്തിമമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് നടപടി ക്രമങ്ങളുണ്ടെന്നുമായിരുന്നു ഇരുവരും അറിയിച്ചത്.