നാട്ടില്‍ എത്തിയാല്‍ അറസ്റ്റെന്ന് ഉറപ്പായതോടെ ദുബായില്‍ ഒളി സങ്കേതത്തില്‍ തുടര്‍ന്ന് നടന്‍; കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി അന്വേഷണ സംഘം; ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ കേന്ദ്രത്തെ സമീപിച്ച് പൊലീസ്; വിജയ് ബാബുവിനെതിരെ നടപടി കടുപ്പിക്കാന്‍ അന്വേഷണ സംഘം
സ്വന്തം ലേഖകൻ
കൊച്ചി: നടി നല്‍കിയ പീഡന കേസില്‍ അറസ്റ്റു ഭയന്ന് ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി കടുപ്പിക്കാന്‍ അന്വേഷണ സംഘം.
വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്‍ര്‍പോള്‍ സഹായം അടക്കം തേടാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. ഇന്‍ര്‍പോളിനെക്കൊണ്ട് ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള അന്തിമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ വി.യു. കുര്യാക്കോസ് പറഞ്ഞു. ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയാല്‍ ഏത് വിദേശരാജ്യത്ത് എവിടെയാണെന്ന് കണ്ടെത്താന്‍ അവിടത്തെ പൊലീസിന് കഴിയും. കേസിന്റെ തീവ്രതയനുസരിച്ച് വേണമെങ്കില്‍ വിദേശത്തുവെച്ച് അവിടത്തെ പൊലീസിന് അറസ്റ്റ് ചെയ്യാനും കഴിയും.
വിജയ് ബാബുവിന്റെ പീഡനത്തിന് പൊലീസിന് കൂടുതല്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ ശരിവെക്കുന്ന വിധത്തിലുള്ള തെളിവുകളാണ് നേരത്തെ ലഭിച്ചത്.
അതിനിടെ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘമാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതെന്നാണ് വിവരം. കണക്കില്‍പ്പെടാത്ത പണം സിനിമാനിര്‍മ്മാണ മേഖലയില്‍ മുടക്കിയതായാണ് വിവരം.
തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ 19-ന് ഹാജരാകാമെന്നാണ് വിജയ് ബാബു അറിയിച്ചത്. ഇത് അന്വേഷണസംഘം തള്ളി.
അതേസമയം, വിജയ് ബാബുവില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന് ആരോപിച്ച് ഫെയ്സ്‌ബുക്കില്‍ കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ല. ഇവരുടെ ആരോപണം പ്രസിദ്ധീകരിച്ച ഫെയ്സ്‌ബുക്ക് പേജിന്റെ അഡ്‌മിനുമായി പൊലീസ് ആശയവിനിമയം നടത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കണമെന്ന് ഇവര്‍വഴി യുവതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ പിന്നീട് ബന്ധപ്പെട്ടില്ലെന്നും കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് പറയുന്നത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതില്‍ 30 പേരുടെ മൊഴി നിര്‍ണായകമാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയിലാണെന്ന് നടന്‍ വിജയ് ബാബു അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. ഇത് ബലാത്സംഗക്കേസില്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാനുള്ള നിര്‍ദ്ദേശം വൈകിപ്പിക്കുന്നതിന്റെ ഭാഗമാണീ നീക്കമെന്നാണ് സംശയം. നടന്‍ വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിക്കേണ്ടെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ തീരുമാനം. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുള്ള മറുപടി.
ഹൈക്കോടതി വേനലവധിക്ക് ശേഷമേ ബലാത്സംഗക്കേസ് പ്രതിയായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കൂ. ഇത് കണക്കാക്കിയാണ് 19ന് ഹാജരാകാം എന്ന് മറുപടി നല്‍കിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഹര്‍ജിയില്‍ തീരുമാനം വരാന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണ സംഘത്തിന് ഉറപ്പില്ല. അതിനാല്‍ മറ്റ് സമ്മര്‍ദ വഴികളിലൂടെ ദുബൈയില്‍ ഒളിവില്‍ക്കഴിയുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.