അഞ്ചു രൂപയ്ക്കു തമിഴ്‌നാട്ടിൽ നിന്നു ലഭിക്കുന്ന ഹാൻസിന് കോട്ടയത്ത് 100 രൂപ വില..! ഹാൻസ് അടക്കമുള്ള പുകയില ഉത്പന്നങ്ങൾ ജില്ലയിൽ വിൽക്കുന്നത് പത്തിരട്ടി വിലയ്ക്ക്; നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തവിതരണക്കാരനായ പാറമ്പുഴ സ്വദേശി പിടിയിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: അഞ്ചു രൂപയ്ക്കു തമിഴ്‌നാട്ടിൽ നിന്നും ലഭിക്കുന്ന ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ ജില്ലയിൽ എത്തിച്ചു ചില്ലറ വിതരണക്കാർക്കു നൽകുന്ന മൊത്തക്കച്ചവടക്കാരൻ പിടിയിൽ. അഞ്ചു രൂപയ്ക്കു തമിഴ്‌നാട്ടിൽ നിന്നും ലഭിക്കുന്ന ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ അൻപത് രൂപയ്ക്കു ചെറുകിടക്കച്ചവടക്കാർക്കു എത്തിച്ചു നൽകുന്ന മൊത്തക്കച്ചവടക്കാരൻ പിടിയിലായതോടെയാണ് ജില്ലയിൽ വലിയ തോതിൽ നടക്കുന്ന കച്ചവടം എക്‌സൈസ് സംഘം കണ്ടെത്തിയത്.
ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന 1500 പാക്കറ്റ് ഹാൻസുമായി കോട്ടയം താലൂക്ക് പെരുമ്പായിക്കാട് വെള്ളൂപ്പറമ്പ് കാർത്തിക വീട്ടിൽ സനൽ (42)നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കോട്ടയം എക്‌സൈസ് ഇന്റലിജൻസ് ടീമും ഏറ്റുമാനൂർ എക്‌സസ് റേഞ്ച് പാർട്ടിയും ചേർന്നു കുടമാളൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1500 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി ലോറിയിലും, മറ്റ് ചരക്ക് വാഹനങ്ങളിലും ഹാൻസ് ചാക്ക് കണക്കിന് എത്തിച്ചാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്. 30 എണ്ണം അടങ്ങിയ ഒരു പാക്കറ്റ് ഹാൻസ് 150 രൂപയ്ക്കാണ് പ്രതിയ്ക്കു ലഭിച്ചിരുന്നത്. ഇതേ 30 പാക്കറ്റ് ഇയാൾ കോട്ടത്തെ ചില്ലറക്കച്ചവടക്കാർക്ക് 1500 മുതൽ 2000 രൂപയ്ക്കു വരെയാണ് വിറ്റിരുന്നത്. അഞ്ചു രൂപയ്ക്കു ലഭിക്കുന്ന ഒരു പാക്കറ്റ് ഹാൻസ് പ്രതി വിറ്റിരുന്നത് 50 രൂപയ്ക്കാണ്. ഇവിടെ നിന്നും കടക്കാൻ 100 രൂപയ്ക്കും 150 രൂപയ്ക്കുമാണ് ഉപഭോക്താക്കൾക്കു വിറ്റിരുന്നത്.
കൊറോണ ലോക്ക് ഡൗണിനെ തുടർന്നു ഹാൻസിന് വൻ ഡിമാൻഡ് ഉണ്ടായിരുന്നു. ഇത് മുതലെടുത്താണ് പ്രതി വൻ തോതിൽ തമിഴ്‌നാട്ടിൽ നിന്നും ഹാൻസ് എത്തിച്ചത്. ഇത്തരത്തിൽ ഹാൻസ് എത്തിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിന് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം ഇൻസ്‌പെക്ടർ എൻ.വി സന്തോഷ്‌കുമാർ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജി.കിഷോർ, സുനിൽകുമാർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫിസർ ഫിലിപ്പ് തോമസ്, ഗിരീഷ് കുമാർ, നജീബ് , ഏറ്റുമാനൂർ റേഞ്ച് പ്രിവന്റീവ് ഓഫിസർ ടി.യു ജോസ് , സിവിൽ എക്‌സൈസ് ഓഫിസർമാരായ ജെയിംസ് സിബി, അജു ജോസഫ്, ദീപേഷ്, ഡ്രൈവർ ബാബു എന്നിവർ നേതൃത്വം നൽകി.