‘പെലയന്‍ പോലീസെന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിക്കും; ഞങ്ങടേ പറമ്പീക്കോടെ ഒരു പെലയന്റേം കാറുപോണ്ടാന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്; സൈക്കിള്‍ ചവിട്ടി കവലയില്‍ എത്തിയപ്പോള്‍ തന്നെ നാട്ടുകാരുടെ റിവ്യൂ വന്നൂ’കൊള്ളാം നല്ല അസ്സല്‍ പെല കളര്‍ സൈക്കിള്‍’; സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന സുപ്രധാന വിധിക്ക് പിന്നാലെ കണ്ണ് നിറയിക്കുന്ന കുറിപ്പുമായി അക്ഷയ് ദാസന്‍ ദളിതന്‍; സംവരണത്തിന്റെ ആവശ്യമില്ലെന്ന് വാദിക്കുന്നവര്‍ വായിക്കുക

‘പെലയന്‍ പോലീസെന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിക്കും; ഞങ്ങടേ പറമ്പീക്കോടെ ഒരു പെലയന്റേം കാറുപോണ്ടാന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്; സൈക്കിള്‍ ചവിട്ടി കവലയില്‍ എത്തിയപ്പോള്‍ തന്നെ നാട്ടുകാരുടെ റിവ്യൂ വന്നൂ’കൊള്ളാം നല്ല അസ്സല്‍ പെല കളര്‍ സൈക്കിള്‍’; സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന സുപ്രധാന വിധിക്ക് പിന്നാലെ കണ്ണ് നിറയിക്കുന്ന കുറിപ്പുമായി അക്ഷയ് ദാസന്‍ ദളിതന്‍; സംവരണത്തിന്റെ ആവശ്യമില്ലെന്ന് വാദിക്കുന്നവര്‍ വായിക്കുക

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി. മറാഠ സംവരണ നിയമം സുപ്രീം കോടതി റദ്ദാക്കി. പിന്നാക്ക പട്ടിക രാഷ്ട്രപതിയുടെ അധികാര പരിധിയിലാണ്. പട്ടിക തയാറാക്കാന്‍ നിയമസഭയ്ക്ക് അധികാരം വേണമെന്ന് കേരളം വാദിച്ചിരുന്നു. സംവരണം 50 ശതമാനം കടക്കാമെന്നായിരുന്നു കേരളത്തിന്റെ നിലപാട്.

സംവരണ വിഷയത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് അക്ഷയ് ദാസന്‍ എന്ന യുവാവ്. വൈറലായ കുറിപ്പ് വായിക്കാം;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ആദ്യമായിട്ടാണ് ഈ ഗ്രൂപ്പില്‍ ഒരു പോസ്റ്റിടുന്നത്. ഒരുപാട് വിഷമത്തോടേയാണ് ഇതെഴുതുന്നത്. മൂഞ്ചിതെറ്റിയ ജീവിതത്തിനിടയില്‍ ഇടക്കിത്തിരി സന്തോഷം കണ്ടെത്തുന്നതില്‍ ഈ ഗ്രൂപ്പിലേ കമന്റ്‌സും, ഇവിടുത്തെ വെറൈറ്റി ജീവിതപ്രശ്‌നങ്ങളും, അറിവുകളും, ചര്‍ച്ചകളും വഹിക്കുന്ന പങ്ക് ചെറുതല്ല. അങ്ങേയറ്റം വിഷമമാണ് ഈ ട്രോള്‍ സമ്മാനിച്ചത്.

ഇതൊരു സര്‍ക്കാസം പോസ്റ്റാണേല്‍ പോലും ആസ്വദിക്കാനാകുന്നില്ല. സിംപതി പിടിച്ചു പറ്റാന്‍ പറയുന്നതല്ല, കണ്ണ് നിറഞ്ഞിട്ടാണ് എഴുതുന്നത്. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റേ പോരായ്മകളും പൊരുത്തക്കേടുകളും കൊള്ളരുതായ്മകളേയും വായുവിലിട്ടു ഊക്കുമ്പോള്‍ യാതൊരു വിഷമങ്ങളുമില്ലാതേ ഇരുകയ്യുമടിച്ച് പാസാക്കീണ്ട്. തികച്ചും വാസ്തവവിരുദ്ധമായ ഈ പോസ്റ്റിനേ ട്രോള്‍ സെന്‍സിലിടുക്കാന്‍ മനസ്സുമൈരന്‍ അനുവദിക്കുന്നില്ല.

ഞാനെന്നേ തന്നേ പരിചയപ്പെടുത്താം. എന്റെ പേര് അക്ഷയ്ദാസ്, തൃശൂര്‍ കൊടകരയാണ് വീട്. നാലു നേരം തിന്ന് കാലുമ്മേകാലും കേറ്റിവച്ച് നാലുംകൂട്ടി മുറുക്കീട്ട് നീട്ടിയൊരു വളിവിട്ടിട്ട്, ഈ ലോകത്ത് പട്ടിണിയേയില്ലെന്ന് പറയുന്നതിനു തുല്യമാണ് ഇവിടേ ജാതീയതയോ ജാതീയ വേര്‍തിരിവില്ലെന്ന് പറയുന്നത്.

ഏറ്റവും വിഷമമനുഭവിച്ചത് അത്രമേല്‍ കൂടപ്പിറപ്പുകളായ കൂട്ടുകാരുടേ നിറത്തേ ചൊല്ലിയുള്ള ക്രൂരമായ തമാശകളിലൂടുള്ള പോസ്റ്റുമാര്‍ട്ടങ്ങളിലൂടേയാണ്. ഓണപരിപാടിക്ക് കറുത്ത ഷര്‍ട്ടിട്ടു ചെന്നപ്പോള്‍, നിന്റേ കളറിളകി ഷര്‍ട്ട് കറുത്തതാണോയെന്ന ചങ്ക് കൂട്ടുകാരന്റെ കമന്റില്‍ ക്ലാസ് നിര്‍ത്താതേ പൊട്ടിചിരിപ്പോള്‍ മുന്‍പന്തിയിലുണ്ടാരുന്നത് ക്ലാസ് ടീച്ചറായിരുന്നൂ. കരി ചേര്‍ത്ത് നാലഞ്ചു ഇരട്ടപ്പേര് ഓര്‍മ്മവച്ച കാലംതൊട്ടെയുണ്ട്.

എസ് ടി /എസ് സി പിള്ളേര്‍ക്കായി സര്‍ക്കാരില്‍ നിന്നും എനിക്കും കിട്ടീ ഒരു മഞ്ഞ സൈക്കിള്‍. അതോടിച്ചൂ വീടിനടുത്തുള്ള കവലയില്‍ എത്തിയപ്പോള്‍ തന്നേ നാട്ടുക്കാരുടേ റിവ്യൂ വന്നൂ’കൊള്ളാം നല്ല അസ്സല്‍ പെല കളര്‍ സൈക്കിള്‍’. പണ്ടൊക്കേ സ്‌കൂളീ പോവുമ്പൊ എല്ലാവരും സൈക്കിള്‍ പരസ്പരം കൈമാറി ചവിട്ടുമ്പോള്‍ ന്റേ സൈക്കിളൊരുത്തനും വേണ്ട. എന്താ വേണ്ടാത്തേയെന്നു ചോദിച്ചപ്പോളവന്‍ പറഞ്ഞ മറുപടിയാണേറ്റോം വേദനിപ്പിച്ചത്, നിന്റേ സൈക്കിള്‍ ചവിട്ടിയാ ഞാനും മറ്റേ ആള്‍ക്കാരാന്ന് മറ്റൊള്ളോര് വിചാരിക്കില്ലേന്ന്. പാടവക്കത്താണ് വീട് ,കഴിഞ്ഞ രണ്ടു തവണത്തേ പ്രളയത്തിലും വീട് മുങ്ങിയിരുന്നു.

വീട്ടിലേക്ക് റോഡ് വന്നപ്പോ തന്നേ അയല്‍ക്കാരുടേ സ്‌നേഹം മനസ്സിലായി. അവരുടെ വീട്ടിലേയാണ് ഞാന്‍ കുഞ്ഞിലേ ടീ വി കാണാനും കളിക്കാനും പോയിരുന്നേ. പതിവുപോലേ പത്രം വായിക്കാന്‍ ചെന്ന എന്റെ മുഖത്ത് നോക്കി ആ വീട്ടിലേ ചേച്ചി പറഞ്ഞു, അങ്ങനെ ഞങ്ങടേ പറമ്പീകോടേ ഒരു പെലയന്റേം കാറുപോണ്ടാന്ന്. ഇത്രേം നാള്‍ സ്‌നേഹിച്ച് കഴിഞ്ഞോരാ, അന്ന് കരഞ്ഞോണ്ട് വീട്ടീക്കൊറ്റ ഓട്ടാര്‍ന്ന്.

ഞങ്ങടേ കുടുംബത്തീന് ആദ്യമായിട്ട് പത്ത് പാസ്സായത് ഞാനാണ്. 2015 വരേ കാത്തിരിക്കേണ്ടി വന്നു. ഇത് പലര്‍ക്കും നിസ്സാരമായിരിക്കാം. എന്റെ കാര്‍ന്നമ്മാര്‍ക്കന്നത് ഒരു യുദ്ധജയസമാനമായിരുന്നൂ. അന്നച്ഛന്‍ കൊണ്ടുവന്ന മിഠായിയും ജിലേബിയും അയല്‍പക്കങ്ങളില്‍ കൊണ്ടുകൊടുത്‌പ്പോ തിരിച്ചു തന്ന പുഞ്ചിരികളില്‍ ഏറിയ പങ്കിലും പുച്ഛം തലയെടുപ്പോടെ മുഴച്ചുനിന്നിരുന്നൂ. എന്റേ അച്ഛാച്ചന്റേ പേര് കറുപ്പനെന്നാണ്.

കൂട്ടുക്കാര്‍ അച്ഛാച്ച്‌ന്റേ പേര് ചോദിക്കുമ്പോള്‍ കളിയാക്കലുകളേ പേടിച്ച് ആരുടേയൊക്കേയോ പാടത്തോ പറമ്പിലോ പണിയെടുത്തോണ്ടിരിക്കുന്ന പുള്ളിക്കാരന്‍ മരിച്ചുപോയെന്നുവരേ പറഞ്ഞിട്ടുണ്ട്. എന്റച്ചന് ദാസന്‍ എന്ന പേര് നിര്‍ദ്ദേശിച്ചത് എന്റാച്ഛാച്ചന്‍ സ്ഥിരം പണിയുള്ളിടത്തേ വീട്ടുക്കാരാണെന്ന് പുള്ളിക്കാരന്‍ പറഞ്ഞിട്ടുണ്ട്. 9 ല് പഠിപ്പ് നിറുത്തി കപ്പലണ്ടി വില്‍ക്കാനിറങ്ങിയനാണെന്റച്ഛന്‍. അമ്മ പത്തില്‍ തോറ്റുപോയതാണ്. പത്ത് ജയിച്ച ശേഷം പന്ത്രണ്ടും ഡിഗ്രിയും(ഡിസ്‌കണ്ടിന്യൂ ).

ഇപ്പോ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റേഡിയോളജി ഡിപ്ലോമ പഠിക്കുന്നതും ഈ സംവരണത്താലാണ്. ഇപ്പോഴും പാര്‍ടൈം ഒരു തുണി കടയില്‍ നിന്നിട്ടാണ് കാര്യങ്ങള്‍ നടന്നുപോവുന്നത്. എന്റെ അനിയത്തിയും, പാപ്പന്‍മാരുടേ മക്കളും സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നത് ഇതേ സംവരണമനുഭവിച്ചാണ്. അതിനാല്‍ സംവരണത്തിന്റെ അകമ്പടിയോടെ കിട്ടിയ സീറ്റുകളിലൂടേ തന്നാണ് ഞാനിത്രേം വരേ പഠിച്ചെത്തിനില്‍ക്കുന്നതെന്ന് പറയാന്‍ ഒരു നാണക്കേടുമില്ല.

ഇത്രേം പറഞ്ഞിട്ടും സമൂഹതുല്യതക്കല്ല സാമ്പത്തിക സംവരണത്തിനാണ് പ്രധാന്യം കൊടുക്കേണ്ടതെന്ന് പറയുന്നവര്‍ക്കായ്. എന്റെ അമ്മയുടെ ചേട്ടന്‍ പോലീസിലാണ്. സംവരണം ളള്ളതുക്കൊണ്ടാണ് പുള്ളിക്ക് ജോലി കിട്ടിയത്. അത്രമാത്രം കഷ്ട്‌പ്പെട്ടിട്ടാണ് അദ്ദേഹം സര്‍വീസില്‍ കേറിയത്. സ്‌കൂള്‍ പൂട്ടിന് അമ്മേടെ വീട്ടില്‍ നില്‍ക്കാന്‍ പോവുമ്പോള്‍ തന്നേ എന്റെ മാമനേ പെലയന്‍ പോലീസെന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിക്കുന്നത് കണ്ടിട്ടുമുണ്ട്. ആ ചെറുപ്രായത്തില്‍ എനിക്കതൊന്നും മനസ്സിലാവുമായിരുന്നില്ല.

വീട്ടില്‍ നിലം ടൈല്‍സിട്ടപ്പോള്‍ മുന്‍വിധിയോടേ ഉമ്മറത്തുമാത്രേ ഉള്ളോലേയെന്ന് ചോദിച്ചപ്പോഴും, അച്ഛന്‍ 45യഞ്ചാം വയസ്സില്‍ ലൈസന്‍സെടുത്ത് അടവിനു ബൈക്ക് വാങ്ങിയപ്പോള്‍ ലോട്ടറിയടിച്ചാ നിനക്ക് അല്ലാതെവടന്നാ കാശെന്നും, സെക്കന്റ് ഹാന്റാവുല്ലേന്നു ചോദിച്ചപ്പോഴോം അല്ല മൊത്തം ടൈലാണെന്നും പുതിയ വണ്ടിയാന്നും പറഞ്ഞപ്പോള്‍ കണ്ട അതേ അസഹിഷ്ണുത വലിയൊരു വിഭാഗത്തിന് ഇന്നും നിലനില്‍ക്കുന്നുണ്ട്. അതിനൊരു അറുതിവരണമെങ്കില്‍ സമൂഹികതുല്യ നീതി ഉറപ്പു വരുത്തണം.അതിനാല്‍ സംവരണം അനിവാര്യമാണ്.

പിന്നേ എന്റേ പേരിനുപിന്നിലുള്ള വാല്, അമ്മ മുതല്‍ കാമുകി വരേ അത് മാറ്റണമെന്ന് പറഞ്ഞിട്ട് ചെവിക്കൊണ്ടിട്ടില്ല. ജാതീം മതവും മൈരുമൊന്നില്ലെന്നും പറഞ്ഞു കൊറേ നാള്‍ നടന്നിരുന്നു. ബസ്സില്‍ അടുത്തിരുന്ന യാത്രക്കാരന്‍ മുതല്‍ തോളില്‍ കയ്യിട്ടുനടന്ന പുരോഗമന തലതൊട്ടപ്പന്‍മാരായ കൂട്ടുക്കാരില്‍ നിന്നുവരേവന്ന പെരുമാറ്റങ്ങളില്‍ നിന്നുകിട്ടിയ അനുഭവങ്ങളിലേ തിരിച്ചറിവ് സമ്മാനിച്ചതാണീ വാല്. നിങ്ങള്‍ക്കിത് പത്രാസോ,കാട്ടിക്കൂട്ടലോ,അഹങ്കാരമോ ആയി തോന്നാമെങ്കിലും എനിക്കിതെന്റേ പ്രധിഷേധവും ചെറുത്തുനില്‍പ്പുമാണ്.

കുറഞ്ഞ പക്ഷം വിവാഹ കമ്പോള പത്രതാളുകളില്‍ ടഇ/ടഠ ഒഴികേ എന്ന് കാണുന്നിടത്തോളം ഈ വാലും കൂടേക്കാണും. സിനിമാ മോഹിയാണ്. ഒരു ചിത്രമെങ്കിലും സംവിധാനം ചെയ്യണമെന്നുണ്ട്. സിനിമയേ പൊളിറ്റിക്കല്‍ ടൂളായി ഉപയോഗിക്കാനാഗ്രഹിക്കുന്നില്ല, ഗുണപാഠ കഥകളില്‍ താല്‍പര്യമില്ല.

സിനിമയേ എന്നും കലാപരമായി ചെയ്യാനാണിഷ്ഠം. അനുഭവിച്ചു വളര്‍ന്ന അവഗണനകള്‍ പറഞ്ഞാല്‍ തീരില്ല, അത്രമേലുണ്ട്. എന്തായാലും എന്റെ മക്കളെ ജാതീം മതവും ഇല്ലാതെയേ വളര്‍ത്തൂ. ഞാനനുഭവിച്ചതൊന്നും എന്റെ മക്കള്‍ അനുഭവിക്കരുത്. എന്നേലോമൊക്കേ സമൂഹികതുല്യത വരുമായിരിക്കും. സംവരണ വിഷയത്തിലേ നിങ്ങളുടെ നിലപാടുകളറിയിക്കാന്‍ ക്ഷണിക്കുന്നൂ. വരൂ നമുക്ക് ചര്‍ച്ച ചെയ്യാം..’