ബലാത്സംഗ കേസിൽ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; പിരിച്ചു വിടാതിരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ ബോധിപ്പിക്കണം ; ഇന്‍സ്പെക്ടര്‍ പി ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്; പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്ന് ഡിജിപി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. നാളെ പതിനൊന്ന് മണിക്ക് പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്ന് ഡിജിപി നോട്ടീസ് നൽകി. പിരിച്ചുവിടൽ നടപടിയുടെ തുടർച്ചയായാണ് നേരിട്ട് ഹാജരാകാനുള്ള നോട്ടീസ്.
പിരിച്ചുവിടാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറാണ് പി ആർ സുനു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബലാത്സംഗം ഉള്‍പ്പെടെ 15 പ്രാവശ്യം അച്ചടക്ക നടപടി നേരിട്ടിരുന്നു. പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാനായി നേരത്തെ ഡിജിപി നോട്ടീസ് നൽകിയിരുന്നു. നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.പക്ഷേ ഡിജിപിക്ക് നടപടിയുമായി മുന്നോട്ട് പോകാമെന്നായിരുന്ന കോടതി ഉത്തരവ്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദ്ദേശം നൽകിയത് ഇതിനെ തുടർന്നാണ്.
സുനു ബലാൽസംഗ കേസിൽ പ്രതിയായതോടെയാണ് കാക്കിയിലെ ക്രിമിനലുകളെ കുറിച്ച് വീണ്ടും വിവാദങ്ങൾ ഉയർന്നത്. ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ ജോലിയിൽ തിരിച്ച് കയറുന്നവർ മുതൽ വകുപ്പ് തല നടപടികൾ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നവർ വരെ സംസ്ഥാന പൊലീസ് സേനയിലുണ്ട്. ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണ കടത്ത്, സ്ത്രീകൾക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന പൊലീസുകാരെ സർവ്വീസിൽ നിന്നു നീക്കം ചെയ്യാൻ ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്യും.