പാകത്തിനുള്ള ഉടുപ്പ് കിട്ടാന്‍ എവിടെ പോകും? ബസിൽ കയറിയാൽ തലമുട്ടുമോ…? തമാശകളോട് ചിരിച്ച് പാലായിലെ ടോൾ ബ്രോസ്; ആണ്‍തരികളോട് മല്ലിടാന്‍ പെണ്‍തരിയായ ആര്‍ഷ്‌ലിയും; കൗതുകമായി കാപ്പിലെ പൊക്കക്കാരുടെ കുടുംബം
സ്വന്തം ലേഖിക
പാല: പാലാ ഇടമറ്റം കാപ്പിലെ വീട്ടിലേക്ക് ചെന്നാല്‍, പൊക്കക്കാരുടെ കുടുംബത്തെ കാണാം.
കുടുംബമായി എവിടെയെങ്കിലും പോയാല്‍ മാത്രമല്ല, ടോള്‍മെന്‍ കൂട്ടായ്മയില്‍ പോയാലും ഈ കുടുംബം ഒരു കൗതുകക്കാഴ്ചയാണ്. കാരണം, ഉയരക്കാര്‍, മൂവായിരത്തോളം വരുമെങ്കിലും, ഇത്രയും ഉയരമുള്ള സഹോദരങ്ങൾ ഇവര്‍ മാത്രമെ കാണൂ. പൊക്കം കുറഞ്ഞവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. എന്നാൽ അത്തരം പ്രശ്‌നങ്ങള്‍ പൊക്കക്കാര്‍ക്കില്ലെങ്കിലും പാകത്തിനുള്ള റെഡിമെയഡ് ഉടുപ്പുകള്‍ കിട്ടുക വലിയ തലവേദന തന്നെ. കമ്പനി തന്നെ കനിയണം. ബസിലും കാറിലുമൊക്കെ ആണ്‍തരികള്‍ക്ക് യാത്ര അല്‍പം വിഷമം ആയേക്കാം. പക്ഷെ പൊക്കക്കാരുടെ ഈ കുടുംബത്തിന് വലിയ പരാതിയൊന്നുമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആണ്‍മക്കള്‍ക്ക് ഇത്തിരി തലപ്പൊക്കം കൂടുതലെന്ന് മാത്രം. സഹോദരങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ പെണ്‍തരിയായ ആര്‍ഷ്‌ലിക്ക് പൊക്കം കുറവാണെന്ന് കാഴ്ചക്കാര്‍ക്ക് തോന്നാം.
ചേട്ടനും അനിയനും ഒക്കെ എന്തൊരു പൊക്കമാടീ എന്ന് കൂട്ടുകാരികള്‍ കളി പറയുമ്പോള്‍, ആര്‍ഷ്‌ലി ഒട്ടും കൂസാതെ പറയും, ‘ ഒന്നുപോടീ…ഞാനും അത്ര മോശമല്ല, അളന്നുനോക്കിയാല്‍, അഞ്ചടി എട്ടിഞ്ച് പൊക്കം. ഇക്കാര്യത്തില്‍ അമ്മ സാലിയാണ് ആര്‍ഷ്‌ലിയുടെ കൂട്ടുകാരി. അമ്മയ്ക്ക് അഞ്ചടി ഏഴിഞ്ചാണ്. അച്ഛന്‍ സന്തോഷ്.ജെ.കാപ്പന്‍ ആറടി മൂന്നിഞ്ചുകാരനാണ്.
കൃഷിപ്പണി ഉപജീവനമാര്‍ഗ്ഗമായ സന്തോഷിനും ആണ്‍മക്കളോട് മത്സരിക്കാനാവില്ല. മൂത്തവന്‍, ആര്‍ഷിക് എസ് കാപ്പന്‍(25) ആറടി ഒൻപതിഞ്ചാണെങ്കില്‍, ഇളയവന്‍ ആദര്‍ശ് എസ് കാപ്പന്‍(17) ചേട്ടനെയും വെല്ലും.
പൊക്കക്കാരായതുകൊണ്ട് തന്നെ ചെറുപ്പത്തിലെ ഇരുവരെയും ബാസ്‌കറ്റ് ബോള്‍ കോച്ചുമാര്‍ നോട്ടമിട്ടു. മികച്ച താരങ്ങളാണെന്ന് മാത്രമല്ല, ജില്ല, സംസ്ഥാന തലങ്ങളില്‍, സമ്മാനങ്ങളും വാരിക്കൂട്ടി. പൊക്കക്കാരായതുകൊണ്ട് മാറി നടക്കുന്ന രീതിയൊന്നും തങ്ങള്‍ക്കില്ലെന്ന് ആര്‍ഷ്‌ലി പറയും. എല്ലാവരോടും കൂടി കഴിയുന്ന സ്വഭാവമാണ് ചേട്ടനും അനിയനും തനിക്കും. പെണ്‍കുട്ടികളുടെ കൂട്ടത്തില്‍, പൊക്കക്കാരിയെന്ന ജാടയൊന്നും ആര്‍ഷ്‌ലിക്കും ഇല്ല.
പഠിപ്പിലും മുമ്പരാണ് മൂവരും. ആര്‍ഷ്‌ലി എംബിഎക്ക് പഠിക്കുന്നു. ചേട്ടന്‍ ആര്‍ഷിക് സി എ ഫൈനല്‍ ഇയറിന്. ഇളയ കുട്ടി ആദര്‍ശ് മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും.