കോട്ടയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ എ എസ് ഐ യുടെ സംസ്കാരം ഇന്ന്; മൃതദേഹം കണ്ടെത്തിയത് ഹോട്ടലിന് മുകളിലുള്ള ഷെഡിൽ
സ്വന്തം ലേഖകൻ
കോട്ടയം: കുറിച്ചിയില്‍ എ.എസ്.ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എ. എസ്. ഐ കാലായില്‍പ്പടി സ്വദേശി മധുവിനെയാണ് (52) ഇന്നലെ രാവിലെ ഏഴ് മണിയോടെ കുറിച്ചി ഔട്ട് പോസ്‌റ്റ് ജംഗ്ഷനിലെ ഹോട്ടലിന് മുകളിലെ താല്‍ക്കാലിക ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൃദയാഘാതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടര മാസമായി ഇദ്ദേഹം ഹോട്ടലിന് മുകളിലത്തെ താൽക്കാലിക ഷെഡില്‍ താമസിച്ചുവരികയായിരുന്നു. നേരം പുലര്‍ന്നിട്ടും പുറത്തേക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ മുകളിലെത്തി നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഹോട്ടല്‍ ഉടമ ചിങ്ങവനം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ജോലിക്കൊപ്പം മധു തിരുമ്മ് ചികിത്സയും നടത്തിയിരുന്നു. ഹോട്ടല്‍ ഉടമയെ തിരുമ്മാന്‍ മധു പതിവായി എത്തിയിരുന്നു. അങ്ങനെയാണ് ഹോട്ടല്‍ ഉടമയുമായി ചങ്ങാത്തത്തിലായതും അവിടെ ഷെഡില്‍ താമസമാക്കിയതും.
ചിങ്ങവനം എസ് എച്ച് ഒ ടി.ആര്‍ ജിജു സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം അറിയാന്‍ സാധിക്കുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ
ഭാര്യ ശ്രീജ, മക്കൾ: അഖില ( ബി എ എംഎസ് വിദ്യാർത്ഥിനി ) അനുപമ (പ്ലസ്ടു വിദ്യാർത്ഥിനി )