കായിക താരങ്ങളെ അപമാനിച്ചു; സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ആക്ഷേപിച്ചതായി പരാതി; പ്രതിഷേധിച്ച് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കായിക ദമ്പതികൾ കുത്തിയിരിപ്പ് സമരം നടത്തി
സ്വന്തം ലേഖകൻ
പാലാ : പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കായിക താരങ്ങളെ അപമാനിച്ചതായി പരാതി. കായിക താര-ദമ്പതികളായ പിന്റോ മാത്യുവിനെയും ഭാര്യ നീനയെയും അപമാനിച്ചെന്നാണ് പരാതിയിൽ.
വൈകിട്ട് പ്രാക്ടീസിനായി എത്തിയ കായിക താര ദമ്പതികൾക്ക് ട്രാക്കിൽ തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ സജീവ് കണ്ടത്തിൽ എന്ന മുൻ കായികതാരം ട്രാക്കിലൂടെ നടന്നു. ഇത് ചോദ്യം ചെയ്തപ്പോൾ സജീവ് മോശമായ രീതിയിൽ നീനാ പിന്റോയോട് തട്ടിക്കയറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കായിക താരങ്ങൾക്കുള്ള ട്രാക്കിൽ നടത്തത്തിനുള്ളവർ കയറാൻ പാടില്ലാത്തതാണ്.തടസ്സം സൃഷ്ടിക്കരുത് എന്ന് പറഞ്ഞപ്പോഴാണ് സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ആക്ഷേപിച്ചതെന്നു കായിക താര ദമ്പതികൾ പറഞ്ഞു. എന്നാൽ സജീവ് കണ്ടത്തിൽ ഈ ആരോപണത്തെ പൂർണമായും നിഷേധിച്ചു.
ഇവരെ അപമാനിക്കുന്ന തരത്തിൽ താനൊന്നും പറഞ്ഞിട്ടില്ലെന്നും ,താനും ഒരു കായിക താരമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വൈകിട്ട് ഏഴുമണി വരെ മാത്രമേ ട്രാക്ക് ഉപയോഗിക്കാൻ അനുമതി ഉള്ളൂ എന്നും സജീവ് പറഞ്ഞു.സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. താര ദമ്പതികൾ ട്രാക്കിൽ കുത്തിയിരുപ്പ് സമരം നടത്തികൊണ്ടിരുന്നപ്പോഴാണ് പോലീസ് എത്തിയത്.