വിജയ്‌യുടെ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴൻ’; കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജാതിക്കോളം ഒഴിവാക്കാം; തമിഴ് നടന്‍ വിജയ്‌യുടെ മതത്തെയും ജാതിയെയും സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി പിതാവ് എസ് എ ചന്ദ്രശേഖർ
സ്വന്തം ലേഖകൻ
ചെന്നൈ: തമിഴ് നടന്‍ വിജയ്‌യുടെ മതത്തെയും ജാതിയെയും സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. സായം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് ചന്ദ്രശേഖര്‍ വിശദീകരണവുമായി എത്തിയത്. സമൂഹത്തിലെ ജാതീയത ചര്‍ച്ച ചെയ്യുന്ന സിനിമയാണ് സായം.
” എന്റെ മകൻ വിജയിയെ സ്കൂളിൽ ചേർത്തപ്പോള്‍ ജാതി, മതം കോളങ്ങളില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയത്. സ്കൂള്‍ അധികൃതര്‍ ആദ്യം അപേക്ഷാ ഫോം സ്വീകരിക്കാൻ വിസമ്മതിച്ചു. എന്നാൽ സ്കൂളിന് മുന്നില്‍ സമരം ചെയ്യുമെന്ന് ഞാന്‍ ഭീഷണി മുഴക്കി. അതിനുശേഷമാണ് അവർ അപേക്ഷ സ്വീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്നുമുതൽ വിജയുടെ എല്ലാ സർട്ടിഫിക്കറ്റുകളിലും ജാതിയെന്ന കോളത്തില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മനസ്സുവെച്ചാല്‍ എന്നെപ്പോലെ, നമ്മുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി പരാമര്‍ശിക്കുന്നത് ഒഴിവാക്കാം. അങ്ങനെ അടുത്ത 20 വർഷത്തിനുള്ളിൽ നമുക്ക് ജാതി ഇല്ലാതാക്കാം”- ചന്ദ്രശേഖര്‍ പറഞ്ഞു.
മെര്‍സല്‍ സിനിമയുടെ റിലീസിന്‍റെ സമയത്ത് സംഘപരിവാര്‍ അനുകൂലികള്‍ വിജയ്ക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തിയിരുന്നു. വിജയുടെ മതം ചൂണ്ടിക്കാട്ടിയാണ് പ്രമുഖ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ വിദ്വേഷ പ്രചാരണം നടത്തിയത്. നോട്ട് നിരോധനത്തെ വിമര്‍ശിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു ആക്രമണം.