അതിർത്തി തർക്കം; യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച്‌ നാല് സഹോദരിമാര്‍; തലയടിച്ച് പൊട്ടിച്ചു

അതിർത്തി തർക്കം; യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച്‌ നാല് സഹോദരിമാര്‍; തലയടിച്ച് പൊട്ടിച്ചു

ഇടുക്കി: അയല്‍വാസിയായ യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച്‌ നാല് സഹോദരിമാര്‍.

ഇടുക്കി മറയൂരിലാണ് സംഭവം. കാപ്പിക്കമ്പ് കൊണ്ട് തലയ്ക്കടിയേറ്റ മറയൂർ സ്വദേശി മോഹൻരാജിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിർത്തി തർക്കത്തിന്‍റെ പേരിലാണ് യുവതികൾ മോഹൻരാജിനെ ആക്രമിച്ചത്. സംഭവത്തിൽ സഹോദരിമാരായ ജയറാണി, യമുന, വൃന്ദ, ഷൈലജ എന്നിവര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

ഇടുക്കിയില്‍ നിന്നുള്ള വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തുമെന്നും മറയൂര്‍ പൊലീസ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. യുവതികളുടെ കുടുംബവും അയല്‍വാസികളും തമ്മില്‍ കാലങ്ങളായി അതിര്‍ത്തി തര്‍ക്കമുണ്ട്. അടുത്തിടെ കമ്പിവേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും വിഷയം കോടതിയിലെത്തുകയും ചെയ്തിരുന്നു.

തര്‍ക്കം പരിഹരിക്കാൻ കോടതി നിയോഗിച്ച കമ്മീഷൻ സ്ഥലം അളന്ന് പോയതിന് പിന്നാലെ അയൽവാസികളും യുവതികളും തമ്മിൽ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഇതാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. കമ്മീഷനെ വിളിച്ചുകൊണ്ടുവന്ന മോഹൻ രാജിനെ യുവതികൾ ഓടിച്ചിട്ട് തല്ലി തലയടിച്ച് പൊട്ടിക്കുകയായിരുന്നു.