സഹകരണസംഘങ്ങളിലൂടെ സമഗ്രവികസനത്തിനായി  വൈവിധ്യമാര്‍ന്ന പദ്ധതികള്‍  : മന്ത്രി വി എന്‍ വാസവന്‍

സഹകരണസംഘങ്ങളിലൂടെ സമഗ്രവികസനത്തിനായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ : മന്ത്രി വി എന്‍ വാസവന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരളത്തിന്റെ സമഗ്രവികസനത്തിനായി സഹകരണ സംഘങ്ങളിലൂടെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടെന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാവസന്‍ അറിയിച്ചു.

കാര്‍ഷിക മേഖലയില്‍ സഹകരണസംഘങ്ങള്‍ മുഖേന ഒരുജില്ലയ്ക്ക് ഒരു വിള എന്ന രീതിയില്‍ 7 ജില്ലകളില്‍ 500 ഏക്കറില്‍ തരിശുഭൂമിയില്‍ കൃഷി നടപ്പിലാക്കും. മരച്ചീനി, ഏത്തവാഴ, നെല്ല്, പച്ചക്കറികള്‍, പൊക്കാളി നെല്ല്, മഞ്ഞള്‍, ഇഞ്ച്, വാഴ, ചേന, ചേമ്പ്, പൈനാപ്പിള്‍, തേയില, കുരുമുളക്, ഏലം, തെങ്ങ്, കമുക്, റബ്ബര്‍ എന്നീ വിളകളുടെ കൃഷി പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയും വിവിധോദേശ സഹകരണ സംഘങ്ങളിലൂടെയുമാണ് നടപ്പിലാക്കുക.
നെല്‍കര്‍ഷകരുടെ ദീര്‍ഘകാലമായുള്ള പ്രശ്‌നമായ സംഭരണം സംസ്‌കരണം എന്നിവയ്ക്ക് പരിഹാരം കാണുന്നതിനായി സഹകരണ മേഖല ഇടപെട്ടു തുടങ്ങുകയാണ്. പാലക്കാട് പാഡി പ്രൊക്വയര്‍മെന്റ് പ്രോസസിംഗ് & മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര മാങ്ങോട് 27.66 ഏക്കര്‍ സ്ഥലത്ത് അത്യാധുനിക റൈസ് മില്ലും ഗോഡൗണും നിര്‍മ്മിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു ജില്ലകളിലെ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ചും സംസ്‌കരിച്ചും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ജില്ലയ്ക്ക് അകത്തും പുറത്തും വിപണനം നടത്തുന്നതിനായി രൂപീകരിച്ച കേരള പാഡി പ്രൊകര്‍മെന്റ് പ്രോസസ്സിംഗ് & മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടപടികള്‍ തുടങ്ങി.

കാര്‍ഷിക അനുബന്ധമേഖലകളുടെ മത്സരക്ഷമതയും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ ”സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയില്‍ സഹകരണ മേഖലയുടെ നൂതന പദ്ധതി’ യ്ക്ക് 2250 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൃഷി ചെയ്യുന്നത് മുതല്‍ വിപണനം നടത്തുന്നതുവരെയുള്ള എല്ലാ പ്രവര്‍ത്തികളെയും പരിപോഷിപ്പിച്ച് അടുത്ത 5 വര്‍ഷത്തിനുളില്‍ കേരളത്തില്‍ കാര്‍ഷിക വികസന മുന്നേറ്റമുണ്ടാക്കുക എന്നതാണ് ലക്ഷ്യം.

പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി കാര്‍ഷിക സൗകര്യങ്ങള്‍ ശക്തിപ്പെടുത്തല്‍, കാര്‍ഷിക ഉല്‍പ്പാദനം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ സുഗമമാക്കല്‍, ഗ്രാമീണ്‍ മാര്‍ക്കറ്റുകള്‍/പച്ചക്കറി ശേഖരണ കേന്ദ്രങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹകരണ സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് പ്രോത്സാഹനം, കാര്‍ഷിക വിപണന മേഖലയെ ശക്തിപ്പെടുത്തല്‍, കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കര്‍ഷക സേവന കേന്ദ്രം ശക്തിപ്പെടുത്തല്‍ എന്നീ ഏഴുമേഖലകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക.

കേരളത്തിന്റെ പൊതുപ്രശ്‌നമായ മാലിന്യ സംസ്്കരണ രംഗത്തും സഹകരണപ്രസ്ഥാനം സജീവമാവുകയാണ്. കോട്ടയം ജില്ലയിലെ ഇനാട് സഹകരണ സംഘമാണ് അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാര്‍ട്ട് അപ് സംരഭമായ ഫോബ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് ഇ-മാലിന്യങ്ങള്‍, ജൈവ അജൈവ മാലിന്യം എന്നിവയുടെ ശേഖരണവും അവയുടെ സംസ്‌കരണത്തിനും സംരംഭങ്ങള്‍ തുടങ്ങുക എന്ന ഉദ്ദേശത്തോടെ പദ്ധതി നടപ്പിലാക്കി വരുന്നത്. ഫോബ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡിസൈന്‍ ചെയ്ത എയ്‌റോബിക് ജി ബിന്നുകള്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇ നാട് യുവജന സഹകരണ സംഘത്തിന്റെ പദ്ധതിയുടെ മാതൃകയില്‍ മറ്റൊരു ജില്ലയില്‍ കൂടി ഈ പദ്ധതി നടപ്പിലാക്കും.

മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍ സഹകരണ സംഘങ്ങള്‍ക്കും, യുവ സഹകരണ സംഘങ്ങള്‍, ടൂറിസം സഹകരണ സംഘങ്ങള്‍, ടൂര്‍ ഫെഡ്, പ്രവാസി ക്ഷേമ സഹകരണ സംഘം, ലേബര്‍ കോണ്‍ട്രാക്ട് , സാഹിത്യപ്രസാധക സഹകരണ സംഘങ്ങള്‍, സഹകരണ ആശുപത്രികള്‍/ഡിസ്‌പെന്‍സറികള്‍, സഹകരണ ആശുപത്രി അപ്പെക്‌സ് ഫെഡറേഷന്‍, നല്ല സജ്ജീകരണങ്ങളുള്ള മെഡിക്കല്‍ ലബോറട്ടറീസ്, ബ്ലഡ്ബാങ്ക് എന്നിങ്ങനെ സഹകരണ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനുംധനസഹായം നല്‍കുന്നതിനായി 850 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

*ഓണ്‍ലൈന്‍ ജീവനക്കാര്‍ക്ക് സഹകരണ സംഘം*

പുതുതായി ഗിഗ്/ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ജീവനക്കാരുടെ സാമ്പത്തിക ശാക്തീകരണവും സാമൂഹികവുമായ ഉന്നമനവും പുരോഗതിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇവര്‍ക്കായി സഹകരണ സംഘം ആരംഭിക്കും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് – സഹകരണ സംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് സഹകരണ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പ് സാമ്പത്തിക 500ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അഭ്യസ്തവിദ്യര്‍ക്ക് അനുയോജ്യമായ തൊഴില്‍ സംഘങ്ങളുടെ ഇടപെടലിലൂടെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍, പ്രമുഖ ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പ്രൊഫഷണല്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഫെഡറല്‍ രീതിയില്‍ ഒരു സഹകരണ സംഘം രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

എ രാജ, കെ എന്‍ ഉണ്ണികൃഷ്ണന്‍, പി വി അന്‍വര്‍, ദെലീമ എം എൽ എ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത് .

Tags :