അപൂർവങ്ങളിൽ അപൂർവം; സാഹചര്യ തെളിവുകൾ നിർണായകമായ കേസിൽ സൂരജിന് ലഭിക്കുക വധശിക്ഷയോ?  ഉത്രവധക്കേസിൽ വിധി ഇന്ന്; വിധി പ്രസ്താവിക്കുക രാവിലെ 11 ന്

അപൂർവങ്ങളിൽ അപൂർവം; സാഹചര്യ തെളിവുകൾ നിർണായകമായ കേസിൽ സൂരജിന് ലഭിക്കുക വധശിക്ഷയോ? ഉത്രവധക്കേസിൽ വിധി ഇന്ന്; വിധി പ്രസ്താവിക്കുക രാവിലെ 11 ന്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിനുള്ള ശിക്ഷ കോടതി ഇന്ന് പ്രസ്താവിക്കും. രാവിലെ 11 നാണ് വിധി പ്രസ്താവം. പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. നാല് വകുപ്പുകൾ അനുസരിച്ചാണ് സൂരജ് കുറ്റക്കാരനാണെന്നാണ് കോടതി പ്രസ്താവിച്ചത്.

അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുമെന്ന് പ്രസ്താവിച്ചിരുന്നങ്കിലും മാറ്റി വെയ്ക്കുകയായിരുന്നു. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീധനം എന്ന ദുരാചാരത്തിൻറെയും ഇരയായി ആണ് കൊല്ലം അഞ്ചലിലെ ഉത്ര കൊല്ലപ്പെടുന്നത്. ഉത്രയ്ക്ക് കുടുംബം വിവാഹ സമ്മാനമായി നൽകിയ സ്വർണത്തിനു പുറമേ മറ്റു സ്വത്തുക്കളും കൂടി സ്വന്തമാക്കാനായിരുന്നു ദാരുണമായ കൊലപാതകം. സ്ത്രീധനത്തിനെതിരെ ശക്തമായ സന്ദേശം നൽകുന്ന വിധി കൂടിയാണ് കേരള സമൂഹം കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

നൂറു പവനിലേറെ സ്വർണവും ഏഴു ലക്ഷം രൂപയോളം വിലയുളള കാറുമെല്ലാം സമ്മാനമായി നൽകിയാണ് വിജയസേനനും മണിമേഖലയും ഉത്രയെ സൂരജിന് വിവാഹം കഴിച്ചു നൽകിയത്. വിവാഹത്തിനു ശേഷം സൂരജിൻറെ അച്ഛന് വാഹനം വാങ്ങാനുളള പണം നൽകിയതും ഉത്രയുടെ കുടംബമായിരുന്നു. ഇതിനു പുറമേ പല കാര്യങ്ങൾ പറഞ്ഞ് സൂരജ് ഉത്രയുടെ വീട്ടിൽ നിന്നും പണം ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. ഉത്രയുടെ അമ്മയുടെ നാലു പവൻ വരുന്ന ആഭരണങ്ങളും കുഞ്ഞിന് സമ്മാനമായി ലഭിച്ച പന്ത്രണ്ടു പവനോളം സ്വർണവുമെല്ലാം തന്ത്രപൂർവം സൂരജ് കൈക്കലാക്കി. മകളുടെ നല്ല ഭാവിയെ കരുതി അനിഷ്ടങ്ങളൊന്നുമില്ലാതെ ഉത്രയുടെ കുടുബം പണം നൽകുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും സൂരജിൻറെ പണത്തോടുളള ആർത്തി അടങ്ങിയിരുന്നില്ല. ഉത്രയെ ഇല്ലാതാക്കി ഉത്രയുടെ സ്വത്തുക്കൾ കൈക്കലാക്കാൻ സൂരജ് തീരുമാനിക്കുകയായിരുന്നു. അതിനു ശേഷം മറ്റൊരു വിവാഹം കഴിച്ച് വീണ്ടും സ്ത്രീധനം വാങ്ങണമെന്നും കൂടി തീരുമാനിച്ചുറപ്പിച്ചാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.

ഉത്രയുടെ കുടുംബം നൽകിയ സ്വർണത്തിൻറെ ഏറിയ പങ്കും സൂരജ് ധൂർത്തടിച്ചു കളഞ്ഞു. ഉത്രയുടെയും സൂരജിൻറെയും പേരിൽ സംയുക്തമായാണ് ബാങ്ക് ലോക്കർ തുറന്നതെങ്കിലും ഇതിൻറെ താക്കോൽ സൂരജിൻറെ പക്കലായിരുന്നു. അതുകൊണ്ട് തന്നെ ബാങ്കിൽ നിന്ന് സ്വർണം സൂരജ് എടുത്ത് വിറ്റിരുന്നതും പണയം വച്ചിരുന്നതുമൊന്നും ആരും അറിഞ്ഞില്ല. ഈ സ്വർണത്തിൽ കേവലം 38 പവൻ മാത്രമാണ് പൊലീസിന് കണ്ടെടുക്കാനായത്. അതും സൂരജിൻറെ വീട്ടിൽ കുഴിച്ചിട്ട നിലയിലായിരുന്നു. ഉത്രയ്ക്ക് വിവാഹ സമ്മാനമായി നൽകിയ കാർ മാത്രമാണ് വീട്ടുകാർക്ക് കോടതിയിൽ നിന്ന് വീണ്ടെടുക്കാനായത്. ബാക്കി ആഭരണങ്ങളെല്ലാം കേസിലെ പ്രധാന തൊണ്ടിമുതലുകൾ എന്ന നിലയിൽ കോടതിയിൽ തുടരുകയാണ്.