കള്ളന് കഞ്ഞി വെച്ച പോലീസ് ഇവൻ തന്നെ; സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കള്ളൻ മോഷണമുതൽ സഹോദരിയുടെ അക്കൗണ്ടിലിട്ടു; കേസന്വേഷണത്തിനായി പിടിച്ചെടുത്ത സഹോദരിയുടെ എടിഎം കാർഡ് ഉപോയോഗിച്ച് പോലീസുകാരൻ അടിച്ചു മാറ്റിയത് അരലക്ഷം രൂപ .
സ്വന്തം ലേഖകൻ
തലശേരി: കള്ളന് കഞ്ഞി വെച്ചവൻ പോലീസിലും. കവര്‍ച്ചക്കാരന്‍റെ സഹോദരിയുടെ പണം തട്ടിയ കേസിൽ പൊലീസുകാരന്‍റെ മുന്‍കൂര്‍ ജാമ്യഹർജിയില്‍ വിധി 21ന് .
മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്ന കേസില്‍ പ്രതിയായ തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഇ.എന്‍. ശ്രീകാന്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യഹർജിയിലെ വിധി 21ലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നാം തവണയാണ് വിധി പറയുന്നത് മാറ്റിവെക്കുന്നത്. സസ്പെന്‍ഷനില്‍ കഴിയുന്ന പ്രതി ശ്രീകാന്ത് ഒളിവിലാണ്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിന് കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ തളിപ്പറമ്പ് പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ ടി. ഗോകുലിൻ്റെ കൈയില്‍നിന്നും കൈക്കലാക്കിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ശ്രീകാന്ത് അര ലക്ഷത്തോളം രൂപ പിന്‍വലിച്ചിരുന്നു.
കവര്‍ച്ചക്കാരൻ്റെ സഹോദരിയുടേതായിരുന്നു എ.ടി.എം കാര്‍ഡ്. തുക പിന്‍വലിച്ചതായുള്ള സന്ദേശം സഹോദരിയുടെ ഫോണില്‍ എത്തിയതോടെയാണ് പൊലീസുകാരന്‍ നടത്തിയ പണാപഹരണം വെളിച്ചത്തായത്.
സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്ത കവര്‍ച്ചക്കാരനായ ഗോകുല്‍, സഹോദരിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച തൊണ്ടി സംഖ്യയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസുകാരന്‍ സൂത്രത്തില്‍ പിന്‍വലിച്ച് കൈക്കലാക്കിയത്.
പൊലീസ് സേനക്കിടയില്‍ വിവാദമായ ഈ കേസില്‍ പരാതി പിന്‍വലിച്ച് കേസ് ഒതുക്കി തീർക്കാനുള്ള നീക്കവും നടക്കുന്നതായുള്ള വിവരവും ഇതിനിടെ പുറത്തുവരുന്നുണ്ട്.