താനൂരില്‍ ഇനി കണ്ടെത്തേണ്ടത് ഒരാളെയെന്ന് പോലീസ് നിഗമനം; നാവികസേന തിരച്ചിലിനെത്തി
സ്വന്തം ലേഖകൻ
മലപ്പുറം: താനൂരില്‍ ബോട്ടപകടം നടന്ന സ്ഥലത്ത് നിന്നും ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളതെന്ന് പോലീസ് നിഗമനം.
കൂടുതല്‍ പേരെ കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. ബോട്ടില്‍ നാല്‍പതു പേര്‍ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞതെങ്കിലും ഇതില്‍ വ്യക്തത വന്നിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, അഞ്ച് പേര്‍ തങ്ങള്‍ ടിക്കറ്റെടുത്തെങ്കിലും ബോട്ടില്‍ കയറിയില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇതുവരെ 22 പേരാണ് സംഭവത്തില്‍ മരണമടഞ്ഞത്. 10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേര്‍ നീന്തിക്കയറിയതായി
പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്ത്യന്‍ നേവി സംഘം സ്ഥലത്തെത്തി. ഇവര്‍ ദേശീയ ദുരന്ത നിവാരണ സേനയുമായി സംസാരിക്കുകയാണ്. ഇനി നേവിയുടെ നേതൃത്വത്തിലായിരിക്കും തിരച്ചില്‍ നടക്കുക.
അപകടവുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. താനൂര്‍ സ്വദേശി നാസറിന് എതിരെയാണ് കേസെടുത്തത്. നിലവില്‍ ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. നരഹത്യ അടക്കം വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.