വൈകിയേ എത്തൂ എന്നു പറഞ്ഞു; പക്ഷെ അതൊരു യാത്ര പറച്ചിലിലാകുമെന്ന് ആരും കരുതിയില്ല; തലയോലപ്പറമ്പ് സ്വദേശിയുടെ അപകട മരണം താങ്ങാനാവാതെ വീട്ടുകാരും സഹപ്രവർത്തകരും; പ്രിയപ്പെട്ട അധ്യാപകന് യാത്രാമൊഴി നേർന്ന് വിദ്യാർത്ഥികളും……
സ്വന്തം ലേഖിക
കടുത്തുരുത്തി: ആ വൈകല്‍ ഇനി ഒരിക്കലും കോളജിലേക്കു വരില്ലെന്നുള്ള കാര്യമാകുമെന്നു ആരും ഓര്‍ത്തില്ല.
ഞീഴൂര്‍ ഐഎച്ച്ആര്‍ഡി കോളജിലെ കൊമേഴ്സ് വിഭാഗം അധ്യാപകന് തലയോലപ്പറമ്പ് കാര്‍ത്തികയില്‍ അനന്ദു ഗോപി (28) യുടെ അകാല വിയോഗം വിദ്യാര്‍ഥികളേയും അധ്യാപകരേയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ഇന്നലെ രാവിലെ പത്തോടെ അധ്യാപകനായ അനന്ദുവിന് കോളജിലേക്ക് വരുന്നവഴി പാരകരയ്ക്കു സമീപത്തുവച്ചു അപകടം പറ്റിയെന്ന വിവരം കോളജില്‍ അറിയുമ്പോഴും ചെറിയ പരിക്കുകള്‍ മാത്രമായിരിക്കും എന്നാണ് സഹഅധ്യാപകരും വിദ്യാര്‍ഥികളും വിചാരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകട വിവരമറിഞ്ഞ് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലേക്കു പാഞ്ഞെത്തിയ അധ്യാപകര്‍ക്കു സഹപ്രവര്‍ത്തകന്റെ ചേതനയറ്റ ശരീരം കണ്ട് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. പലരും വിങ്ങിപ്പൊട്ടുകയായിരുന്നു. തിങ്കളാഴ്ച്ച അല്പം വൈകിയേ വരൂ… രണ്ടാമത്തെ പീരിഡില്‍ ക്ലാസെടുത്തോളാം… ആ യാത്ര പറച്ചിൽ വിടപറയലായി മാറിയിരിക്കുകയാണ്.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറേ പ്രിയപ്പെട്ടവനായിരുന്നു അനന്ദു. രണ്ടുവര്‍ഷം മാത്രമേ ആയുള്ളു കോളജില്‍ അധ്യാപകനായി ചുമതലയേറ്റിട്ട്. ഫുട്ബോള്‍ കളിക്കുമായിരുന്ന ഇദ്ദേഹം കുട്ടികളുടെ സ്പോര്‍ട്സ് മേഖലയിലെ കഴിവുകളെ വളര്ത്തിയെടുക്കുന്നതിനെന്നും മുന്‍പന്തിയില്‍ത്തന്നെ ഉണ്ടായിരുന്നതായി പ്രിന്‍സിപ്പല്‍ വി.ടി. ശ്രീകല പറഞ്ഞു.
രണ്ട് വര്‍ഷം മുൻപാണ് എറണാകുളം സ്വദേശിനിയായ ആതിരയെ അനന്ദു വിവാഹം കഴിച്ചത്. ഇപ്പോള്‍ ആതിര ഗര്‍ഭിണിയാണ്. ആദ്യകണ്മണിയെ കാണാന്‍ അനന്ദു ഉണ്ടാകില്ലെന്നതു വീട്ടുകാരെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി. അധ്യാപകരോടും വിദ്യാര്‍ഥികളോടും സുഹൃത്തിനെ പോലെ ഇടപെട്ടിരുന്ന അനന്ദു സാധാരണ മഴയുള്ള ദിവസങ്ങളില്‍ കാറിലാണ് വന്നിരുന്നത്. പതിവിനു വിപരീതമായി ബുള്ളറ്റില്‍ കോളജിലേക്കു വരുന്നതിനിടെ അപകടത്തില്‍പ്പെട്ട അനന്ദു ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന യാഥാര്‍ഥ്യം ഇനിയും ഉറ്റവർക്കും സഹപ്രവർത്തകർക്കും ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല.