രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം തുറന്നേക്കും ; ക്ലാസുകൾ നടത്തുക രണ്ട് ഷിഫ്റ്റുകളായി : നിർദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച സ്‌കൂളുകൾ തുറക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. സ്‌കൂളുകൾ അടുത്ത മാസം മുതൽ ഘട്ടം ഘട്ടമായി തുറക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ആദ്യഘട്ടത്തിൽ 10,11,12 ക്ലാസുകളായിരിക്കും ആരംഭിക്കുക. പിന്നീട് ആറ് മുതൽ ഒൻപത് വരെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കും.
അതേസമയം രാജ്യത്തെ പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ ആരംഭിക്കില്ല. രാവിലെ എട്ട് മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ ഉച്ച കഴിഞ്ഞ് മൂന്നുവരെയുമുള്ള രണ്ടു ഷിഫ്റ്റുകളായിട്ടായിരികക്കും ക്ലാസുകൾ നടത്തുക.
ക്ലാസുകളുടെ ഇടവേളയിൽ സ്‌കൂൾ അണുവിമുക്തമാക്കും. ഇതിന് പുറമെ ആകെ വിദ്യാർഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരേ സമയം സ്‌കൂളിലെത്തുന്ന തരത്തിലാകും ക്ലാസുകൾ ക്രമീകരിക്കുക.
ഡിവിഷനുകൾ വിഭജിക്കും.വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാവും വിദ്യാർഥികളെ ഇരുത്തുക.
എന്നാൽ കൊവിഡ് വ്യാപന സാഹചര്യം കണിക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനും അധികാരം നൽകും.