സഞ്‌ജിത്ത് കൊലപാതകം ; ഒരു എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ കൂടി അറസ്‌റ്റില്‍
സ്വന്തം ലേഖകൻ
പാലക്കാട് : ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ കൂടി അറസ്‌റ്റില്‍.
ഒറ്റപ്പാലം, കാഞ്ഞിരംചോല ഷംസീറാണ് (26) അറസ്‌റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ, അത്തിക്കോട് പള്ളിമേട് ഇന്‍ഷ് മുഹമ്മദ് ഹഖ് (25)നെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്തിരുന്നു.
ലോറി ഡ്രൈവറായ ഷംസീര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിലെത്തിയ അഞ്ചുപേരാണു കഴിഞ്ഞ നവംബര്‍ 15 നു ഭാര്യയുമൊത്തു ബൈക്കില്‍ സഞ്ചരിക്കവേ സഞ്‌ജിത്തിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികള്‍ക്ക് ഒളിവില്‍ക്കഴിയാനും രക്ഷപ്പെടാനും സൗകര്യമേര്‍പ്പെടുത്തിയവരില്‍ പ്രധാനിയാണു ഷംസീര്‍. ഞായറാഴ്‌ച വൈകിട്ട് ആറരയോടെ പട്ടാമ്പി പാലത്തിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
പിടികിട്ടാനുള്ള മലപ്പുറം വണ്ടൂര്‍ സ്വദേശി ഇബ്രാഹിം മൗലവി ഏര്‍പ്പാടാക്കിയ ഓട്ടോറിക്ഷയില്‍ നവംബര്‍ 17-ന് ഒറ്റപ്പാലം ചുനങ്ങാട് നിഷാദും ഷംസീറും അത്തിക്കോടെത്തി.
അവിടെനിന്ന് ഇന്‍ഷ് മുഹമ്മദിനെയും ഒളിവിലുള്ള മറ്റൊരു പ്രതിയേയും സഹായി മുഹമ്മദ് ഹാറൂണിനെയും ഓട്ടോറിക്ഷയില്‍ പാലക്കാടെത്തിച്ചു.
ഷംസീറിന്റെ കാറില്‍ ഒറ്റപ്പാലം തിരിണ്ടിക്കലിലെ ഒളിത്താവളത്തിലെത്തിച്ചു. തിരിണ്ടിക്കലില്‍ ഒരു ലോറിയില്‍ കഴിഞ്ഞ പ്രതികളെ പിറ്റേന്നു രാത്രി നിഷാദിന്റെ വീട്ടില്‍ താമസിപ്പിച്ചു. പ്രതികളെ മലപ്പുറം, പാണ്ടിക്കാട് ഒറവുംപുറത്ത് ഇസയെ ഏല്‍പ്പിച്ച് മടങ്ങി.
ഷംസീര്‍, വണ്ടൂര്‍ അര്‍പ്പോയില്‍ പുളിവെട്ടി ഇബ്രാഹിം മൗലവി, കൊഴിഞ്ഞാമ്പാറ അത്തിക്കോട് മുഹമ്മദ് ഹാറൂണ്‍, ആലത്തൂര്‍ അഞ്ചുമൂര്‍ത്തി ചീക്കോട് നൗഫല്‍ എന്നിവര്‍ക്കായാണു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.