മഴ കുറഞ്ഞു; സജീവമായി അനധികൃത മണൽകടത്തൽ; ടിപ്പര്‍ ലോറികളുടെ മരണപാച്ചില്‍ യാത്രക്കാർക്ക് അപകടഭീഷണി ഉയര്‍ത്തുന്നു
സ്വന്തം ലേഖിക
പെരുവ: മഴ മാറിയതോടെ അനധികൃത മണ്ണടുപ്പ് സജീവമായി.
മണ്ണെടുപ്പിനും പാറ ഖനനത്തിനുമുള്ള നിരോധന ഉത്തരവ് ചൊവ്വാഴ്ച്ച പിന്‍വലിച്ചതോടെയാണ് മണ്ണെടുപ്പ് ശക്തമായതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. നിരോധന ഉത്തരവ് നിലനില്‍ക്കുമ്പോഴും അനധികൃത മണ്ണെടുപ്പ് നടക്കുന്നുണ്ടായിരുന്നുവെന്നും പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളൂര്‍ പോലീസ് കഴിഞ്ഞദിവസം പെര്‍മിറ്റില്ലാതെ മണ്ണുകടത്തിക്കൊണ്ടു പോയ രണ്ട് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തിരുന്നു. ശാന്തിപുരം, കീഴൂര്‍, പൊതി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അനധികൃത മണ്ണെടുപ്പു ശക്തമാണ്. രാത്രികാല പോലീസ് പട്രോളിംഗ് നിലയ്ക്കുന്ന പുലര്‍ച്ചെ അഞ്ച് മുതല്‍ തുടങ്ങുന്ന മണ്ണടുപ്പ് രാവിലെ ഒൻപതു വരെ തുടരും.
പിന്നീടെടുക്കുന്ന മണ്ണുവണ്ടികള്‍ സമീപത്തെ പെട്രോള്‍ പമ്പിലിടുകയാണെന്നും വൈകുന്നേരത്തോടെ യാത്ര തുടരുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വലിയ ടോറസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളിലാണ് മണ്ണ് കടത്തുന്നത്. പുലര്‍ച്ചെ റോഡിലൂടെ കാല്‍നടയാത്രയായി പോകുന്നവര്‍ക്ക് ടിപ്പര്‍ ലോറികളുടെ മരണപാച്ചില്‍ അപകടഭീതി ഉയര്‍ത്തുകയാണ്.
കൂട്ടാനിക്കല്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ക്രഷറിന് സമീപത്ത് നിന്നും ലോഡുകണക്കിന് മണ്ണ് കടത്തുന്നതായും ആക്ഷേപമുണ്ട്. യാതൊരു പെര്‍മിറ്റുമില്ലാതെ എടുത്തുകൊണ്ടുപോകുന്ന മണ്ണളന്ന് സര്‍ക്കാരിലേക്കു റോയല്‍റ്റി അടപ്പിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
മണ്ണെടുപ്പിനെതിരേ റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ലെന്നു നാട്ടുകാരും പറയുന്നു.