കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും മനസ് തുറന്ന് രാഹുല്‍ ഗാന്ധി; ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ
ഡല്‍ഹി: കുടുംബത്തെക്കുറിച്ചും മക്കളെ കുറിച്ചുള്ള സ്വപ്നങ്ങൾ പങ്ക് വച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയുടെയും , ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങളുള്ള ഒരാളുമായി ജീവിതം പങ്കിടാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിനു പിന്നാലെയാണ് കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ വെളിപ്പെടുത്തിയത്.
ഒരു ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇതുവരെ വെളിപ്പെടുത്താത്ത കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹിതനാകുന്നതിനെ കുറിച്ചും, കുട്ടികളുണ്ടാവുന്നതിനെക്കുറിച്ചുമെല്ലാം താന്‍ ചിന്തിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്ന രാഹുല്‍ 52ാം വയസ്സിലും അവിവാഹിതനായി തുടരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും മറുപടി നല്‍കുന്നു. എന്ത്കൊണ്ടെന്ന മറുപടി നല്‍കാന്‍ തനിക്ക് ഉറപ്പില്ലെന്നാണ് രാഹുല്‍ അഭിപ്രായപ്പെടുന്നത്.
അടുത്തിടെ സമാപിച്ച ‘ഭാരത് ജോഡോ യാത്ര’യിലെ അനുഭവവും രാഹുല്‍ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. തന്നെ സംബന്ധിച്ചിടത്തോളം ‘ഭാരത് ജോഡോ യാത്ര’ ഒരു തപസുപോലെയായിരുന്നു. ഇന്ത്യയിലെ ആളുകളെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ കഴിഞ്ഞു. ഇന്ത്യയിലെ മതവിഭാഗങ്ങളായ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ധ്രുവീകരണമുണ്ടെന്ന് സമ്മതിച്ച രാഹുല്‍ ദാരിദ്ര്യം, പണപ്പെരുപ്പം തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിപ്പിക്കാനുള്ള മാര്‍ഗമായി വര്‍ഗീയതയെ ഉപയോഗിക്കുന്നതിനെ കുറിച്ച് ചൂണ്ടിക്കാട്ടി.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തിന് കീഴില്‍ രാജ്യത്ത് ഫാസിസം നിലവില്‍ വന്നിട്ടുണ്ടെന്നും, ഇതിനാല്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ തകരുകയാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അഭിമുഖത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു.