പൊലീസിന് പുല്ല് വില : കാപ്പ ചുമത്തി നാട് കടത്തിയ പ്രതി ജില്ലയിലെത്തി: വിലക്ക് ലംഘിച്ച് ജില്ലയിലെത്തിയ പ്രതിയ്ക്ക് സംരക്ഷണം ഒരുക്കിയ ബന്ധു കസ്റ്റഡിയിൽ: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്നും ആരോപണം
സ്വന്തം ലേഖകൻ
കോട്ടയം: കാപ്പ ചുമത്തി നാട് കടത്തിയ പ്രതി വിലക്ക് ലംഘിച്ച് ജില്ലയിലെത്തി. പ്രതിയെത്തിയതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും ഇയാൾ രക്ഷപെട്ടിരുന്നു. ഇതേ തുടർന്ന് പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആര്‍പ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് പാലത്തൂർ വീട്ടില്‍ ടോമി ജോസഫിനെയാണ് മാർച്ച് 31 ന് കാപ്പ ചുമത്തി നാട് കടത്തിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ടോമിയെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടോമി ജോസഫ് ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘാംഗമാണ്. അലോട്ടി ജയിലിലായതോടെ ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്നത് ടോമിയായിരുന്നു. കഞ്ചാവ് കച്ചവടവും , വധശ്രമവും അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ടോമി. ഇതേ തുടർന്നാണ് ഇയാളെ ഇപ്പോൾ നാട് കടത്തിയത്.
എന്നാൽ, പൊലീസ് നടപടിയ്ക്ക് പുല്ലു വില കൽപ്പിച്ച് ടോമി ജില്ലയിൽ എത്തുകയായിരുന്നു. ഏറ്റുമാനൂർ പാറോലിച്ചലിലെ വീട്ടിൽ ടോമി ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. എന്നാൽ , പൊലീസ് സംഘം സ്ഥലത്ത് എത്തുന്നതായി രഹസ്യ വിവരം ലഭിച്ച ടോമി സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു. ടോമിയ്ക്ക് രഹസ്യ താവളം ഒരുക്കിയ ബന്ധുവിനെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.