അമ്പലപ്പുഴ പാൽപ്പായസത്തിന്റെ ഡ്യൂപ്ലിക്കേറ്റിറക്കിയ ബേക്കറി ഉടമ മാപ്പ് പറഞ്ഞു: ഭീഷണിപ്പെടുത്തി മാപ്പ് പറയിച്ചത് ആർഎസ്എസ് ഇടപെടൽ; തനി വ്യാജനെന്നു പറഞ്ഞ് കരഞ്ഞ് കാലുപിടിച്ച് ബൈക്കറി ഉടമ

അമ്പലപ്പുഴ പാൽപ്പായസത്തിന്റെ ഡ്യൂപ്ലിക്കേറ്റിറക്കിയ ബേക്കറി ഉടമ മാപ്പ് പറഞ്ഞു: ഭീഷണിപ്പെടുത്തി മാപ്പ് പറയിച്ചത് ആർഎസ്എസ് ഇടപെടൽ; തനി വ്യാജനെന്നു പറഞ്ഞ് കരഞ്ഞ് കാലുപിടിച്ച് ബൈക്കറി ഉടമ

സ്വന്തം ലേഖകൻ
തിരുവല്ല: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസാദമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വ്യാജ പതിപ്പ് പുറത്തിറക്കിയ ബേക്കറി ഉടമ പിടിച്ചത് പുലിവാല്. മാന്നാർ കടപ്രയിലെ തോംസൺ ബേക്കറി ഉടമയെയാണ് ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തി മാപ്പ് പറയിച്ച വീഡിയോ പിടിച്ചത്. ഈ വീഡിയോ ഇവർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തതോടെ അടിയും കിട്ടി നാണക്കേടും പിടികൂടിയ അവസ്ഥയിലായി ബേക്കറി ഉടമ. ഇതിനിടെ ബേക്കറി ഉടമയ്‌ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ക്ഷത്രിയ ക്ഷേമസഭ പത്തനംതിട്ട, ആലപ്പുഴ ജില്ലാ പൊലീസ് മേധാവിമാർക്ക് പരാതിയും നൽകിയിട്ടുണ്ട്.
അതിനിടെ, വ്യാജ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ ലേബലിൽ ആദ്യം ചേർത്ത ഫോൺ നമ്പർ മുൻ ജീവനക്കാരൻ അജിത് വി ജേക്കബിന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണിലേക്ക് വിളിച്ച ആർഎസ്എസ് പ്രവർത്തകർ ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായലി ബേക്കറി ഹോട്ടൽ ശൃംഖലകൾ ഉള്ള സ്ഥാപനമാണ് തോംസൺ. കടപ്ര, തിരുവല്ല, അടൂർ, പത്തനംതിട്ട, മാന്നാർ എന്നിങ്ങനെ തോംസൺ ഫുഡ്‌കോർട്ടിന്റെ ശാഖകൾ നീളുന്നു. വ്യാജ അമ്പലപ്പുഴ പാൽപ്പായസം സംബന്ധിച്ച് ഫേസ് ബുക്കിലൂടെ പ്രചാരണം നൽകിയതും ഹോട്ടലുകാർ തന്നെയാണ്. അരലിറ്റർ പാൽപ്പായസത്തിന് 175 രൂപ എന്നതായിരുന്നു ലേബലിൽ പ്രിന്റ് ചെയ്തിരുന്നത്. അമ്പലപ്പുഴ എന്ന പേരിന്റെ സ്‌പെല്ലിങ്ങിൽ മാത്രം തെറ്റു വരുത്തിയിരിക്കുകയാണ്. വിവാദം ഒഴിവാക്കാൻ വേണ്ടി മനഃപൂർവമാണ് സ്‌പെല്ലിങ് തെറ്റിച്ചത് എന്നും വ്യക്തമാകും. കഴിഞ്ഞ ദിവസം രാവിലെയാണ് ഇതു സംബന്ധിച്ച് വിവാദം ഉയർന്നത്.
സോഷ്യൽ മീഡിയയിലൂടെ വിവാദം പ്രചരിച്ചതോടെ ആർഎസ്എസ് പ്രവർത്തകർ വിഷയം ഏറ്റെടുത്തു. അങ്ങനെയാണ് പായസപ്പാത്രത്തിന് മുകളിൽ നൽകിയിരുന്ന കസ്റ്റമർ കെയർ നമ്പരിലേയ്ക്ക് വിളിയെത്തിയത്.  രണ്ടു വർഷം മുമ്പു വരെ തോംസണിൽ ജോലി ചെയ്തിരുന്ന പെരിങ്ങര സ്വദേശി അജിത് വി ജേക്കബിന്റെയായിരുന്നു നമ്പർ. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം കേരളാ കോൺഗ്രസിലെ സാം ഈപ്പന്റെ ബന്ധുവാണ് അജിത്ത്. തോംസൺ ബേക്കറിയല്ലേ എന്നാണ് വിളിച്ചവർ അജിത്തിനോട് ചോദിച്ചത്. മുൻപ് അവിടുത്തെ സ്റ്റാഫായിരുന്നതിനാൽ അതേ എന്ന് മറുപടിയും നൽകി. തൊട്ടുപിന്നാലെയാണ് ഭീഷണി വന്നത്.
അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വ്യാജനുണ്ടാക്കി വിൽക്കുമല്ലേടാ എന്ന് ചോദിച്ചായിരുന്നു ഭീഷണി. ഇതോടെ ഭയന്നു പോയ അജിത്ത് വിവരം സുഹൃത്തുക്കളെ അറിയിച്ചു. അവരുടെ നിർദ്ദേശപ്രകാരം തോംസൺ ബേക്കറി ഉടമ ജഗനെ വിളിച്ച അജിത്ത് തന്റെ നമ്പർ പായസപ്പാത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് അറിയിച്ചു. പിന്നാലെ ആർഎസ്എസ് പ്രവർത്തകർ തോംസൺ ബേക്കറിയുടെ എല്ലാ ശാഖകളിലും കയറിയിറങ്ങി നിരങ്ങി. അപകടം മണത്തറിഞ്ഞ ബേക്കറി ഉടമകൾ ഇതിനോടകം പാൽപ്പായസം മാറ്റിയിരുന്നു. അതിന് മുൻപ് കുറേ പായസം വിറ്റുവെന്ന് മനസിലാക്കിയ ആർഎസ്എസുകാർ വിട്ടു കൊടുക്കാൻ തയാറായിരുന്നില്ല. ബേക്കറി ഉടമകളിൽ ഒരാളായ തോമസ് ഈപ്പനെ കടയിൽ കയറി ഭീഷണിപ്പെടുത്തിയ പ്രവർത്തകർ അതിന്റെ വീഡിയോയും എടുത്തു.
എന്റെ കടയിൽ ഞാൻ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വ്യാജനുണ്ടാക്കി കഴിഞ്ഞ ദിവസം വിറ്റിരുന്നുവെന്നും തെറ്റു പറ്റിയതാണെന്നും വീഡിയോയിൽ പറയുന്നു. ഇനി മേലാൽ ഞാൻ പാൽപ്പായസം ഉണ്ടാക്കി വിൽക്കില്ലെന്നും തോമസ് ഈപ്പൻ പറഞ്ഞ് അവസാനിപ്പിക്കുകയാണ്. അതു പോരെന്നും ഭക്തജനങ്ങൾക്കുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും കൂടി പ്രവർത്തകർ പറഞ്ഞു കൊടുക്കുന്നത് തോമസ് ഏറ്റു പറയുന്നുണ്ട്.അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വ്യാജൻ ഒരു ക്രിസ്ത്യാനി ഉണ്ടാക്കി വിറ്റതിന്റെ പേരിൽ സാമൂദായിക ലഹളയ്ക്ക് സാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ ബേക്കറിയിൽ റെയ്ഡ് നടത്തിയതും, ഇത്തരത്തിൽ സാമുദായിക ലഹളയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. വിൽപ്പന തുടർന്നു നടത്തിയിരുന്നെങ്കിൽ ഹോട്ടലുകൾ ആക്രമിക്കാനും പദ്ധതിയുണ്ടായിരുന്നു.