മുണ്ടക്കയത്ത് ഇടിയില്ലാതെ മിന്നലേറ്റ് ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചു; ഇടിമിന്നൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ….

മുണ്ടക്കയത്ത് ഇടിയില്ലാതെ മിന്നലേറ്റ് ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചു; ഇടിമിന്നൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ….

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മിന്നലേറ്റ് ബുധനാഴ്ച വൈകുന്നേരം മൂന്നു മരണം.

ബന്ധുക്കളായ രണ്ടു പേരാണ് മുണ്ടക്കയത്ത് മിന്നലേറ്റ് മരിച്ചത്.
അമരാവതി കപ്പിലാമൂടില്‍ മുണ്ടക്കയം പന്ത്രണ്ടാം വാര്‍ഡ് സ്വദേശികളായ സുനില്‍(48), രമേഷ്(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുനിലിന്റെ സഹോദരീ ഭര്‍ത്താവാണ് ഷിബു.
രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നതിനിടെ ഇരുവര്‍ക്കും മിന്നലേല്‍‌ക്കുകയായിരുന്നു. ഇടി ഇല്ലാതെ എത്തിയ മിന്നലാണ് ഇവരുടെ ജീവനെടുത്തത്.

ഇതിനടുത്ത് മറ്റൊരു സ്ഥലത്ത് ബൈക്കില്‍ യാത്ര ചെയ്ത യുവാവും മിന്നലേറ്റ് മരിച്ചു. എരുമേലി പഞ്ചായത്തില്‍ പെട്ട തുമരംപാറ ജംഗ്ഷനില്‍ വെച്ചാണ് യാത്രികന് നേരെ മിന്നലേറ്റത്.

നിലയ്ക്കല്‍ അട്ടത്തോട് നിന്നും മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ചിക്കു എന്ന യുവാവാണ് മരിച്ചത്. എപ്പോഴാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല.

ഇന്ന് കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയില്‍ മിന്നലേറ്റ് മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ചിക്കു.

ഇടിമിന്നല്‍ – ജാഗ്രത നിര്‍ദ്ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.

കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും.

സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങരുത്.

അതേ സമയം മിന്നലേറ്റ് കഴിഞ്ഞ ഒരാളുടെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കികൊണ്ട് വേണ്ട പ്രഥമ ശുശ്രൂഷ നല്‍കുക. മിന്നലേറ്റ് കഴിഞ്ഞുള്ള 30 സെക്കന്റ് വളരെ വിലപ്പെട്ടതാണ്.