കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍
സ്വന്തം ലേഖകൻ
താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.
താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.