യുവതിയും മുൻസുഹൃത്തും തമ്മില്‍ വാക്കുതർക്കം; നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു ; സംഭവത്തില്‍ കോട്ടയം ചങ്ങനാശേരി സ്വദേശിനിയായ യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റില്‍

യുവതിയും മുൻസുഹൃത്തും തമ്മില്‍ വാക്കുതർക്കം; നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു ; സംഭവത്തില്‍ കോട്ടയം ചങ്ങനാശേരി സ്വദേശിനിയായ യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റില്‍

സ്വന്തം ലേഖകൻ

കൊച്ചി: നൈറ്റ് കഫേ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ യുവതി ഉള്‍പ്പെടെ നാലുപേർ അറസ്റ്റില്‍. കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരില്‍ ജെനിറ്റ് (23), വയനാട് കല്‍പറ്റ മുണ്ടേരി പറമ്പില്‍ ഹൗസില്‍ മുഹമ്മദ് സിനാൻ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസില്‍ ആദർശ് ദേവസ്യ (22) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

പനമ്ബിള്ളിനഗർ ഷോപ്പിങ് കോംപ്ലക്സിലെ സാപിയൻസ് കഫ്റ്റീരിയയിലാണ് സംങം ആക്രമണം നടത്തുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഫ്റ്റീരിയയില്‍ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻസുഹൃത്തും തമ്മില്‍ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷത്തില്‍ കലാശിക്കുകയും ഇവർ എത്തിയ കാറിന്റെ ചില്ല് ഒരാള്‍ പൊട്ടിക്കുകയും ചെയ്തു. തുടർന്നു ലീന പനമ്ബിള്ളിനഗറില്‍ത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.

ബേസ് ബോള്‍ ബാറ്റ്, ഇരുമ്ബുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോർട്ട്കൊച്ചി സ്വദേശി അമൻ അഷ്കറിനും പാർട്ണർക്കും സുഹൃത്തിനും രണ്ടു ജീവനക്കാർക്കും പരുക്കേറ്റു. കടയിലെ സാധനസാമഗ്രികളും തല്ലിത്തകർത്തു. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നു പൊലീസ് പറയുന്നു.

സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉള്‍പ്പെടെ 4 പേരെ പിടികൂടി. എന്നാല്‍, മറ്റുള്ളവർ കടന്നുകളഞ്ഞു. കണ്ടാലറിയാവുന്ന 4 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ട്. ഇവർക്കായി തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു