ജസ്‌നയുൾപ്പെടെ കാണാതായ ആ 814 പേർ എവിടെ?; പെൺകുട്ടികളും വീട്ടമ്മമാരും വീട് വിട്ടിറങ്ങുന്നത് പ്രണയ കെണിയിൽ പെട്ട്; പിണങ്ങി ഇറങ്ങുന്നതിൽ അധികവും കുട്ടികൾ; സംസ്ഥാനത്തെ മാൻ മിസ്സിംഗ്‌ കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്

ജസ്‌നയുൾപ്പെടെ കാണാതായ ആ 814 പേർ എവിടെ?; പെൺകുട്ടികളും വീട്ടമ്മമാരും വീട് വിട്ടിറങ്ങുന്നത് പ്രണയ കെണിയിൽ പെട്ട്; പിണങ്ങി ഇറങ്ങുന്നതിൽ അധികവും കുട്ടികൾ; സംസ്ഥാനത്തെ മാൻ മിസ്സിംഗ്‌ കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാണാതായത് 814 പേരെയാണ്. മാൻമിസ്സിംഗ്‌ കേസുകളിൽ അന്വഷണം ഊർജിതമാക്കണമെന്ന് പോലീസ് മേധാവി ആവർത്തിച്ച് പറഞ്ഞിട്ടും മിക്ക ഫയലുകളും ഏറെക്കുറെ അടച്ച നിലയിലാണ് പോലീസ്.

ജര്‍മ്മനിയില്‍ നിന്ന് നമ്മുടെ നാട്ടിൽ എത്തിയ വിദേശ വനിതയും പത്തനംതിട്ടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌നയും തിരുവനന്തപുരത്ത് ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ആര്യനാട് സ്വദേശി മോഹനനും ഈ പട്ടികയിലെ ഏതാനും ചിലര്‍ മാത്രം. പ്രത്യേക അന്വഷണ സംഘത്തെ നിയോഗിച്ച ഈ മൂന്ന് കേസുകളിലും യാതൊരു പുരോഗതിയുമില്ല. ജസ്‌ന കേസിൽ മാത്രം ചില തെളിവുകൾ ലഭിച്ചതായി വിരമിക്കുന്നതിന് തൊട്ട് മുൻപ് പത്തനംതിട്ട പോലീസ് മേധാവി കെജി സൈമൺ വെളിപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിഥിലമായ കുടുംബാന്തരീക്ഷവും മോശപ്പെട്ട ജീവിത സാഹചര്യങ്ങള്‍മൂലവും മനോദൗര്‍ബല്യങ്ങളാലും വീടുവിടുന്നവരും കാണാതായവരുടെ പട്ടികയിലുണ്ട്. കാണാതാവുന്ന പെണ്‍കുട്ടികളിലും വീട്ടമ്മമാരിലും അധികവും പ്രണയകെണിയിൽ അകപ്പെട്ടു പോകുന്നവരാണെന്ന് പൊലീസ് പറയുന്നു. അച്ഛനമ്മമാരോട് പിണങ്ങിയും കൂട്ടുകാര്‍ക്കൊപ്പവും നാടുവിടുന്ന കുട്ടികളുമുണ്ട്. ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 13,116 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഭീകര സംഘടനയായ ഇസ്ലാമിക്‌ സ്റ്റേറ്റ് ഉൾപ്പെടെയുള്ളവയിൽ ചേരാൻ പോയ പലരുടെയും വിവരങ്ങൾ വർഷങ്ങൾക്ക് ശേഷം പുറത്ത് വരുന്നുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കാണാതായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ക്ക് എന്തുസംഭവിച്ചുവെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. എണ്ണൂറിലധികം പേരുടെ തിരോധാനം നിസാരമായി തള്ളിക്കളയാവുന്നതല്ല.

ഏറ്റവും കൂടുതല്‍ ആളുകളെ കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവരില്‍ 196 പുരുഷന്മാരെയും 774 സ്ത്രീകളെയും 193 കുട്ടികളെയും പിന്നീട് കണ്ടെത്തി. തിരുവനന്തപുരം സിറ്റി പരിധിയില്‍ 142 പുരുഷന്മാരെയും 393 സ്ത്രീകളെയും 109 കുട്ടികളെയുമാണ് കാണാതായത്. ഇവരില്‍ 110 പുരുഷന്മാരെയും 375 സ്ത്രീകളെയും 92കുട്ടികളെയും പിന്നീട് കണ്ടെത്തി. ഏറ്റവും കുറവ് പുരുഷന്മാരെയും (75) സ്ത്രീകളെയും (123) കാണാതായത് വയനാട് ജില്ലയിലാണ്. ഇവരില്‍ 60 പുരുഷന്മാരെയും 111 സ്ത്രീകളെയും കണ്ടെത്തി.

കൊച്ചി സിറ്റി പൊലീസ് പരിധിയിലാണ് കുട്ടികളെ കാണാതായ കേസുകള്‍ ഏറ്റവും കുറവ്. കാണാതായ 24പേരില്‍ 19 പേരെയും കണ്ടെത്തി. കാണാതായവര്‍ (കഴിഞ്ഞ വര്‍ഷം) ആകെ: 13,295 പേര്‍ പുരുഷന്മാര്‍: 3,332 സ്ത്രീകള്‍: 7,831 കുട്ടികള്‍: 2,042 കണ്ടെത്തിയത് ആകെ: 12,499 പേര്‍ പുരുഷന്മാര്‍: 2,627 സ്ത്രീകള്‍: 7,401 കുട്ടികള്‍: 1,884 ജില്ല തിരിച്ച് (കാണാതായവര്‍, കണ്ടെത്തിയവരുടെ എണ്ണം ബ്രാക്കറ്റില്‍) തിരുവനന്തപുരം സിറ്റി 643 (624) തിരുവനന്തപുരം റൂറല്‍ 1271 (1154) കൊല്ലം സിറ്റി 802 (763) കൊല്ലം റൂറല്‍ 836 (796) പത്തനംതിട്ട 749 (743) ആലപ്പുഴ 965 (951) ഇടുക്കി 543 (487) കോട്ടയം 791 (759) കൊച്ചി സിറ്റി 539 (502) എറണാകുളം റൂറല്‍ 816 (742) തൃശൂര്‍ സിറ്റി 773 (740) തൃശൂര്‍ റൂറല്‍ 714 (687) പാലക്കാട് 865 (836) മലപ്പുറം 693 (616) കോഴിക്കോട് സിറ്റി 423 (392) കോഴിക്കോട് റൂറല്‍ 682 (642) വയനാട് 272 (232) കണ്ണൂര്‍ 594 (491) കാസര്‍കോട് 324 (292)

” പ്രണയത്തെതുടര്‍ന്ന് ഒളിച്ചോടുന്ന പെണ്‍കുട്ടികളും സ്ത്രീകളുമാണ് കാണാതാവുന്നവരില്‍ കൂടുതല്‍. ഇവരെ കണ്ടെത്താന്‍ കഴിയുന്നുണ്ട്. വര്‍ഷങ്ങളായിട്ടും സൂചനയില്ലാത്ത ചില കേസുകളില്‍ ഇപ്പോഴും അന്വേഷണം തുടര്‍ന്നുവരികയാണെന്ന് മാൻമിസ്സിംഗ്‌ ട്രേസിംഗ് യൂണിറ്റിന്റെ തിരുവനന്തപുരം നോഡൽ ഓഫീസർ അറിയിച്ചു.