മലപ്പുറത്തെ പ്രണയ കൊലപാതകം: പെൺകുട്ടിയെ കൊലപ്പെടുത്തിയത് സ്ഥിരം ശല്യം ചെയ്തിരുന്ന പ്രതി: പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല
ക്രൈം ഡെസക്
മലപ്പുറം: സംസ്ഥാനം വീണ്ടും മറ്റൊരു പ്രണയ കൊലപാതകത്തിന് വേദിയായിരിക്കുകയാണ്. പ്രണയം നിരസിച്ചതിൻ്റെ പേരിൽ സഹപാഠിയായ പെൺകുട്ടിയെ അതിക്രൂരമായി യുവാവ് കൊലപ്പെടുത്തിയതിൻ്റെ ഞെട്ടലിലാണ് മലയാളികൾ.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊന്ന പ്രതി വിനീഷ് സ്ഥിരം ശല്യക്കാരനായിരുന്നു എന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ ബാലചന്ദ്രന്‍ വെളിപ്പെടുത്തി. വര്‍ഷങ്ങളായി പ്രതി പ്രണയാഭ്യര്‍ത്ഥനയുമായി ദൃശ്യയുടെ പുറകെ നടക്കുന്നു. പലതവണ താക്കീത് ചെയ്തിരുന്നു. ദൃശ്യയെ പ്രതി നേരത്തെ ശല്യപ്പെടുത്തിയിരുന്നതിനാല്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അന്ന് രക്ഷകര്‍ത്താക്കളെ വിളിച്ച് കേസ് ഒത്തുതീര്‍പ്പ് ആക്കി വിട്ടതാണെന്നും അച്ഛന്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറച്ചു ദിവസം മുമ്പ് പ്രതി വിനീഷ് വീട്ടിലെത്തി ദൃശ്യയെ വിവാഹം കഴിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് പറഞ്ഞ് അപ്പോള്‍ തന്നെ നിരസിച്ച് ഒഴിവാക്കിയിരുന്നു. ഈ വിരോധമാണ് കൊലപാതത്തിന് കാരണമെന്നാണ് കുടുംബം പറയുന്നത്.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങളുണ്ടാകുന്നത്. വിനീഷ് ദൃശ്യയെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ചെന്ന സഹോദരിക്കും സാരമായി പരിക്കേറ്റു. ഹൃദയത്തോട് ചേര്‍ന്ന് കുത്തേറ്റ സഹോദരിയെ അടിയന്തര ശസ്ത്രക്രിയക്കും വിധേയയാക്കി. സംഭവത്തിന് ശേഷം രക്ഷപ്പെടാനായി ഓട്ടോയില്‍ കയറിയ പ്രതിയെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പ്പിച്ചത്
വളരെ ആസൂത്രിതമായാണ് പ്രതി കൃത്യം നടത്തിയതെന്നാണ് സൂചന. ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്‍ നടത്തിയിരുന്ന ഫാന്‍സി സാധനങ്ങള്‍ വില്‍ക്കുന്ന ഹോള്‍സെയില്‍ കട രാത്രി കത്തിയിരുന്നു. കട കത്തിച്ചിട്ടുണ്ടെന്ന് ദൃശ്യയെ ഉപദ്രവിക്കുന്നതിനിടെ പ്രതി തന്നെ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അച്ഛനെ വീട്ടില്‍ നിന്ന് അകറ്റി ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് കടയ്ക്ക് തീയിട്ടതെന്നാണ് പൊലീസിന് കിട്ടിയ സൂചന.
ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ പ്രതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങളെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച പ്രതിയെ പൊലീസ് ആശുപത്രിയിലാക്കിയിരിക്കുകയാണ്.
പെരിന്തല്‍മണ്ണയില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതിനു പിന്നില്‍ പ്രണയം നിരസിച്ചതിലുള്ള പകയെന്ന് പോലീസ്. കൊല്ലപ്പെട്ട ദൃശ്യയെ ശല്യം ചെയ്തതിന് പ്രതി വീനീഷിനെ പോലീസ് മൂന്നു മാസം മുന്‍പ് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. പ്രതിയെ മാതാപിതാക്കള്‍ക്കൊപ്പം സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് താക്കീത് നല്‍കിയത്. ദൃശ്യക്കൊപ്പം പ്രതി പ്ലസ്ടുവിന് പഠിച്ചിരുന്നു. നിലവില്‍ ഒറ്റപ്പാലത്ത് എല്‍.എല്‍.ബിക്ക് പഠിക്കുകയാണ് ദൃശ്യ.
ദൃശ്യയെ ആക്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോള്‍ പരിക്കേറ്റ സഹോദരി ദേവശ്രീ ഗുരുതരാവസ്ഥയിലാണെന്നും എസ്.പി സുജിത് ദാസ് അറിയിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ല.
പ്രതി ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയത്. ആക്രമണം ആസുത്രിതമാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ഓട്ടോറിക്ഷ ഡ്രൈവറായ ജവഹറിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കൊലപാതകം നടത്തിയ ശേഷം സമീപത്തുള്ള ബസ് സ്‌റ്റോപ്പില്‍ എത്തിയ പ്രതി ജവഹറിന്റെ ഓട്ടോയില്‍ കയറി. തനിക്ക് സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയെന്നും രക്ഷപ്പെടാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജവഹര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞപ്പോള്‍ തടഞ്ഞു. ഓട്ടോറിക്ഷ നിര്‍ത്തിയാല്‍ പ്രതി അസ്വസ്ഥനായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ പലരും വിളിച്ച് ദൃശ്യ കൊല്ലപ്പെട്ട വിവരം അറിയിച്ചു. പ്രതി രക്ഷപ്പെട്ട കാര്യവും അറിയിച്ചു.
ഇതോടെ തന്ത്രപരമായി ഓട്ടോറിക്ഷ പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ജവഹര്‍ അവിടെ നാട്ടുകാരനായ സുബിയെ കണ്ടതോടെ അയാള്‍ക്ക് സമീപം കൊണ്ടുവന്ന് നിര്‍ത്തി. പ്രതിയെ പിടികൂടാന്‍ ആവശ്യപ്പെട്ടു. സുബി ഉടനെ വിനീഷിന്റെ കോളറില്‍ പിടികൂടി. ഈ. സമയം ഇയാള്‍ കുതറി രക്ഷപ്പെടാനും ശ്രമിച്ചു. പോലീസുകാരെ വിളിച്ചു പ്രതിയെ കൈമാറുകയായിരുന്നുവെന്നും ജവഹര്‍ പറഞ്ഞു.