ലൈഫ് മിഷന്‍ കോഴ; ഇഡിയുടെ ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രന്‍ ഹാജരാകില്ല; രാവിലെ തന്നെ നിയമസഭയിലെത്തി

ലൈഫ് മിഷന്‍ കോഴ; ഇഡിയുടെ ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രന്‍ ഹാജരാകില്ല; രാവിലെ തന്നെ നിയമസഭയിലെത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം:ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. സി എം രവീന്ദ്രന്‍ രാവിലെ തന്നെ നിയമസഭയിലെത്തി.

ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസമാണിന്ന്.രാവിലെ 10.30ന് കൊച്ചിയിലെ ഓഫിസില്‍ എത്താനായിരുന്നു സി എം രവീന്ദ്രന് ഇഡി നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കൊച്ചിയിലെത്താതെ സിഎം രവീന്ദ്രന്‍ നിയമസഭയിലെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുമ്പും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതെ സി എം രവീന്ദ്രന്‍ ഒഴിഞ്ഞുമാറിയിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നം പറഞ്ഞ് തിരുവനന്തപുരം മെഡ‍ിക്കല്‍ കോളജ് ആശുപത്രിയില്‍ കിടത്തി ചികില്‍സയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

ലൈഫ് മിഷന്‍ കോഴകേസില്‍ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ടെണ്ടറില്ലാതെ ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ കോടികള്‍ കമ്മീഷന്‍ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനല്‍കിയിട്ടുണ്ട്.

കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നല്‍കിയിരുന്നു.ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.

എന്നാല്‍ സിഎം രവീന്ദ്രന് പണം ലഭിച്ചോ എന്നതില്‍ കൃത്യമായ വിശദീകരണം സ്വപ്നയുടെ മൊഴിയിലില്ല. ഇക്കാര്യങ്ങളിലാണ് രവീന്ദ്രന്‍ വിശദീകരണം നല്‍കേണ്ടിയിരുന്നത്. കേസില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എംശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇന്നു ഹാജരായില്ലെങ്കില്‍ ഇഡി തുടര്‍ന്നും നോട്ടിസ് നല്‍കും. മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയേക്കും.