ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി; വെള്ളൂരിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകൾ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: ലൈഫ് ഭവന പദ്ധതിയിലെ ഭൂരഹിത- ഭവനരഹിതരായ 13 കുടുംബങ്ങള്‍ക്ക് വെള്ളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയ ഭവനങ്ങളുടെ ഉദ്ഘാടന കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിര്‍വഹിച്ചു.
ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ ആദ്യ മൂന്നുഘട്ട പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും സ്വന്തമായി പാര്‍പ്പിടം എന്ന സ്വപ്നം സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് മൂന്നേകാല്‍ ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ സുരക്ഷിതമായ താമസ സൗകര്യം ഒരുക്കിയത്. 3,22,366 വീടുകളാണ് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഇതുവരെ 54,000 പട്ടയങ്ങള്‍ വിതരണം ചെയ്തു. മനസ്സോടിത്തിരി മണ്ണ് ക്യാമ്പിയിനിലൂടെ ഇതുവരെ 2350 സെന്റ് സ്ഥലമാണ് സര്‍ക്കാരിന് സംഭാവനയായി ലഭിച്ചത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന ഒന്നും രണ്ടും നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി 32,875 വീടുകള്‍ കൈമാറി. 28,603 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. അവയും സമയബന്ധിതമായി പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഭവനങ്ങളുടെ താക്കോല്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. സി.കെ ആശ എം.എല്‍.എ. അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തി. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിക്കായും അങ്കണവാടി, ഹോമിയോ ആശുപത്രി എന്നിവയുടെ നിര്‍മ്മാണത്തിനായും സ്ഥലം വിട്ടു നല്‍കിയ വ്യക്തികളെ തോമസ് ചാഴികാടന്‍ എം.പി. ആദരിച്ചു.
ലൈഫ് മിഷന്‍ സി.ഇ.ഒ. ജാഫര്‍ മാലിക് മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് സ്ഥലം വിട്ടു നല്‍കിയവരില്‍ നിന്നും സമ്മതപത്രം ഏറ്റുവാങ്ങി. മനസ്സോടിത്തിരി മണ്ണ് ക്യാമ്ബയിനിലൂടെ വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ആര്‍.ബി. ബാബു, സഹോദരി ഡോ. ആര്‍. ബി. രാജലക്ഷ്മിയും ലൈഫ് ഭവന പദ്ധതിക്കായി വിട്ടു നല്‍കിയ 65 സെന്റ് ഭൂമിയിലാണ് പഞ്ചായത്ത് 13 കുടുംബങ്ങള്‍ക്കായി സുരക്ഷിത ഭവനം ഒരുക്കിയത്.
ലൈഫ് ഭവന പദ്ധതിക്കായി ഒരു പഞ്ചായത്ത് തന്നെ നേരിട്ട് സൗകര്യങ്ങള്‍ ഒരുക്കി നല്‍കി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത് കേരളത്തില്‍ തന്നെ ആദ്യമാണ്.