കുമരകത്ത് ഗതാഗതക്കുരുക്ക് അഴിയാന്‍ ബസ് സ്റ്റാൻഡ് വരണം;ബസ്സ്ബേ ഉറപ്പില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

കുമരകത്ത് ഗതാഗതക്കുരുക്ക് അഴിയാന്‍ ബസ് സ്റ്റാൻഡ് വരണം;ബസ്സ്ബേ ഉറപ്പില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

സ്വന്തം ലേഖകൻ

കുമരകം : നാല് പതിറ്റാണ്ടായി കുമരകത്തെ ജനങ്ങള്‍ കാത്തിരുന്ന ബസ്സ സ്റ്റാന്റ് എന്ന സ്വപനം പാതിവഴിയിലാണ്. ഇടതുപക്ഷ പ്രകടന പത്രികപ്രകാരം നടപ്പിലാക്കിയ ബസ്സ് ബേ പദ്ധതി സി.പി.എം ലെ ചേരിപ്പോരുകള്‍ മൂലം നശിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ആദ്യം ഏറ്റെടുത്ത വസ്തു ആരൊക്കെയോ കൊണ്ടു പോയെന്നും പിന്നീട് വാങ്ങിയ കണ്ണാടിച്ചാലിന് സമീപത്തുള്ള ഒരേക്കര്‍ പാടശേഖരത്തിന്റെ നാല് ചുറ്റും സ്വകാര്യവ്യക്തികളുടെ സ്ഥലമാണെന്നും വഴിയില്ലെന്നും ഒക്കെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പണ്ട് രണ്ട് തവണ ബസ്സ് സ്റ്റാന്റിന് സ്ഥലം എടുത്തത് സംബന്ധിച്ച് കാലങ്ങളായി നില്‍ക്കുന്ന ആക്ഷേപങ്ങള്‍ക്ക് പിന്നാലെയാണ് ബസ്സ് ബേ സ്ഥലം ഏറ്റെടുക്കലും വിവാദത്തിലായിരിക്കുന്നത്.

ഇടുങ്ങിയ റോഡ് , വീതി കുറഞ്ഞ കോണത്താറ്റ് പാലം , ചന്തക്കവല – പഞ്ചായത്ത് – ഗുരുമന്ദിരം ബസ്സ് സ്റ്റോപ്പുകള്‍ , ചന്തക്കവലയിലെ അനധികൃത പാര്‍ക്കിംഗ് , ഓട്ടോറിക്ഷ സ്റ്റാന്റ് തുടങ്ങിയവ ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളാണ്. ബസ്സ്ബേ യാത്ഥാര്‍ത്ഥ്യമാകുന്നതോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണത്താറ്റ് പാലം
കോട്ടയം
കുമരകം റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മുന്‍ എം.എല്‍.എ അഡ്വ.കെ.സുരേഷ്‌കുറുപ്പ് കോണത്താറ്റ് പാലം പുനര്‍നിര്‍മ്മാണത്തിനായി 14 കോടിയോളം രൂപ അനുവദിച്ചിരുന്നു.

കിഫ്ബിക്കാണ് നിര്‍മ്മാണ ചുമതല , ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ പാലം നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ചുവപ്പ് നാടയില്‍ കുടുങ്ങിയ അവസ്ഥയിലാണ്. പാലം നിര്‍മ്മാണവും റോഡ് വികസനും പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ.

ഓട്ടോറിക്ഷ സ്റ്റാന്റ്
കുമരകം ചന്തക്കവലയിലെ ഓട്ടോറിക്ഷ സ്റ്റാന്റിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കോട്ടത്തോടിന് സമീപത്തായി ചന്തക്കവലയുടെ വടക്ക് ഭാഗത്തായാണ് ഓട്ടോറിക്ഷ സ്റ്റാന്‌റ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഉപജീവന്തിനായി രാപ്പകല്‍ അദ്ധ്വാനിക്കുന്ന സാധാരണക്കാരായ ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗിന് മറ്റ് സംവിധാനങ്ങ്ള്‍ ഇല്ല. ബസ്സ് ബേയുടെ സമീപത്തായി സ്റ്റാന്റിന് സ്ഥലം നല്‍കി നിലവിലെ ഓട്ടോറിക്ഷാ സ്റ്റാന്റ് ഇല്ലാതാക്കിയാല്‍ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

ചന്തക്കവലയിലെ ബസ്റ്റാന്റുകള്‍
എറണാകുളം , ആലപ്പുഴ , വൈക്കം , ചേര്‍ത്തല തുടങ്ങിയ സ്ഥലങ്ങലിലേയ്ക്ക യാത്ര ചെയ്യുന്ന ചെറുതും വലുതുമായ നൂറ് കണക്കിന് വാഹനളാണ് ഇതുവഴി കടന്നു പോകുന്നത്. 40 ലധികം സ്വകാര്യ ബസ്സുകളാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്. ചന്തക്കവല – പഞ്ചായത്ത് – ഗുരുമന്ദിരം എ്ന്നിങ്ങനെ മൂന്ന് ബസ്സ് സ്റ്റേപ്പുകളാണ് കുമരകം മാര്‍ക്കറ്റുമായി ബന്ധപ്പെട്ടുകിടക്കുന്നത്.

യാത്രക്കാരെ കയറ്റി – ഇറക്കുന്നതിനായി ഇവിടങ്ങളില്‍ ബസ്സുകള്‍ നിര്‍ത്തിയാല്‍ ഉടന്‍ തന്നെ ഗതാഗതക്കുരുക്ക് രൂപപ്പെടും, ബസ്സ് ബേ വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

1 വില്ലേജ് ഓഫീസിനോട് പഞ്ചായത്ത് സഹകരിക്കുന്നില്ല – പി.കെ.സേതു (ഗ്രാമപ്പഞ്ചായത്ത് അംഗം)

ബസ്സ് ബേയ്ക്കായി വാങ്ങിയ സ്ഥലത്തിന്റെ അതിര് തര്‍ക്കം പരിഹരിക്കാന്‍ കുമരകം വില്ലേജ് ഓഫീസര്‍ കത്ത് നല്‍കിട്ടുണ്ട്. എന്നാല്‍ അതിര് നിര്‍ണ്ണിയിക്കുന്നതിന് വേണ്ടി വില്ലേജ് ഓഫീസിനോട് സഹകരിക്കാന്‍ പഞ്ചായത്ത് തയ്യാറാകുന്നില്ല. കൂടാതെ നിയമോപദേശം തേടാന്‍ കൊടുത്ത് ഒരു വര്‍ഷത്തോളമായിട്ടും ലീഗല്‍ ഒപ്പീനിയന്‍ കൈപ്പറ്റാനും ഗ്രാമപ്പഞ്ചായത്ത് തയ്യാകുന്നില്ല.

  1. സി.പി.എം ലെ ചേരിപ്പോര് ബസ്സ് ബേ പദ്ധതി അട്ടിമറിക്കുന്നു
    വി.എന്‍.ജയകുമാര്‍ (പ്രതിപക്ഷ നേതാവ് – കുമരകം ഗ്രാമപ്പഞ്ചായത്ത് അംഗം)

കുമരകത്തെ സി.പി.എം ലെ ചേരിപ്പോര് ബസ്സ്ബ് പദ്ധതി അട്ടിമറിക്കുന്നു. ജില്ലാ കളക്ടര്‍ , തഹസീല്‍ദാര്‍ , പി.ഡബ്ല്യൂ.ഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ , ഗവണ്‍മെന്റ് പ്ലീനറിന്റെ ലീഗല്‍ ഒപ്പീനിയന്‍ , ആര്‍.ടി.ഒ യുടെ അനുമതി , പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ അനുമതിയുണ്ടായിട്ടും മുന്‍ പ്രസിഡന്റും നിലവിലെ പഞ്ചായത്ത് പ്രസിഡന്റും തമ്മിലുള്ള ഗ്രൂപ്പ് വഴക്കാണ് ഈ അവസ്ഥയ്ക്ക് കാരണം.

  1. സ്ഥലം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തും ബസ്സ് ബേ ഉറപ്പില്ല.
  • ധന്യാ സാബു (പ്രസിഡന്റ് കുമരകം ഗ്രാമപ്പഞ്ചായത്ത് )

കുമരകം ഗ്രാമപ്പഞ്ചായത്ത് ബസ്സ് ബേക്കായി വാങ്ങിയ ചന്തക്കവലയിലെ സ്ഥലം 2021 -2022 പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തും , എന്നാല്‍ ഈ സ്ഥലത്ത് ബസ്സ് ബേ വരുമോ എന്നത് ഉറപ്പ് പറയാന്‍ കഴിയില്ല. വാങ്ങിയ സ്ഥലത്തിന്റെ അതിര് നിശ്ചയിക്കാതെ യാതൊരു നിര്‍മ്മാണവും ആരംഭിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് ജില്ലാ കളക്ടറെ സമീപിച്ചിട്ടുണ്ട്.

  1. ഗ്രാമത്തിന് ഏറെ ഗുണകരമാകുന്ന ബസ്സ് ബേ നടപ്പിലാക്കണം – എ.പി.സലിമോന്‍ (മുന്‍ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുമരകം)

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന കാര്യമാണ് ബസ്സ് ബേ , അതാണ് കഴിഞ്ഞഭരണസമിതി നടപ്പിലാക്കിയത്. അടിസ്ഥാന സൗകര്യങ്ങില്ലെന്ന പേരില്‍ അപഹാസ്യമായിരുന്ന കുമരകത്ത് പദ്ധതി നടപ്പിലാകുന്നതിലൂടെ ശൗചാലയം അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാകും. സുതാര്യവും കൃത്യവുമായ രീതിയിലാണ് ബസ്സ് ബേ സ്ഥലം ഏറ്റെടുത്തതും തുടര്‍പദ്ധതികള്‍ വിഭാവനം ചെയ്തതും. ഗ്രാമത്തിന് ഏറെ ഗുണകരമാകുന്ന ബസ്സ് ബേ നടപ്പിലാക്കണം.

  1. ആധാരത്തിലെ ക്രമക്കേടുകള്‍ പരിഹരിച്ച് ബസ്സ് ബേ നടപ്പിലാക്കണം ദിവ്യ ദാമോദരന്‍ ( ഗ്രാമപ്പഞ്ചായത്ത് അംഗം)

ആധാരത്തിലെ ക്രമക്കേടുകള്‍ പരിഹരിച്ച് കുമരകത്ത് ബസ്സ് ബേ നടപ്പിലാക്കണം , നിബന്ധനകള്‍ക്ക് വിധേയമായി ആധാരം എഴുതി തയ്യാറാക്കിയെന്ന് പറയപ്പെടുന്നതും പരിഹരിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ബസ്സ് ബേ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി കത്ത് നല്‍കിയിട്ടും യാതൊരു മറുപടിയും പഞ്ചായത്ത് നല്കിയിട്ടില്ല.

  1. ആധാരത്തില്‍ അപാകമില്ല മറിയാമ്മ ജോസ് ( സ്ഥലം ഉടമ)

ബസ്സ് ബേയ്ക്കായി നല്‍കിയ സ്ഥലത്തിന്റെ ആധാരത്തില്‍ യാതൊരുവിധ അപാകതയും ഇല്ല. കൃത്യമായ രീതിയിലാണ് ആധാരം നടത്തിയത് , ജനങ്ങള്‍ ഗുണകരമാകട്ടെ എന്നുകരുതിയാണ് തുശ്ചമായ വിലയ്ക്ക് സ്ഥലം വിട്ടു നല്‍കിയത്. ബസ്സ് ബേയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് കണ്ടീഷന്‍ വച്ചത്.