‘അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്ന് മത്സരിച്ച്‌ പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാം. അതല്ലെങ്കില്‍ പാലായിലോ പൂഞ്ഞാറിലോ നിയമസഭയിലേക്ക് മത്സരിച്ച്‌ മുഖ്യമന്ത്രിയാകാം.’-ശശി തരൂരിനെ വേദിയിലിരുത്തി ഡോ. സിറിയക് തോമസ്; പത്തനംതിട്ടയിലും അടുത്ത തവണ തരൂര്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകരുടെ ആവശ്യം; തരൂരിസത്തെ ഭയന്ന് കെസിയും വിഡിയും ആര്‍സിയും ;  സമാനതകളില്ലാത്ത പിന്തുണയുമായി തരൂർ

‘അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്ന് മത്സരിച്ച്‌ പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാം. അതല്ലെങ്കില്‍ പാലായിലോ പൂഞ്ഞാറിലോ നിയമസഭയിലേക്ക് മത്സരിച്ച്‌ മുഖ്യമന്ത്രിയാകാം.’-ശശി തരൂരിനെ വേദിയിലിരുത്തി ഡോ. സിറിയക് തോമസ്; പത്തനംതിട്ടയിലും അടുത്ത തവണ തരൂര്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകരുടെ ആവശ്യം; തരൂരിസത്തെ ഭയന്ന് കെസിയും വിഡിയും ആര്‍സിയും ; സമാനതകളില്ലാത്ത പിന്തുണയുമായി തരൂർ

Spread the love

കോട്ടയം: ‘അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്ന് മത്സരിച്ച്‌ പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാം. അതല്ലെങ്കില്‍ പാലായിലോ പൂഞ്ഞാറിലോ നിയമസഭയിലേക്ക് മത്സരിച്ച്‌ മുഖ്യമന്ത്രിയാകാം.’-ശശി തരൂരിനെ വേദിയിലിരുത്തി എം.ജി. സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഇങ്ങനെ പറഞ്ഞപ്പോള്‍ സദസ്സില്‍നിന്ന് കൈയടി ഉയര്‍ന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ മനസ്സിലുള്ളസ്വപ്നമുഖ്യമന്ത്രിയെന്ന് ഡോ. സിറിയക് തോമസ് പരാമര്‍ശിച്ചപ്പോള്‍, ഡോ. ശശി തരൂര്‍ പുഞ്ചിരിയോടെ ഇരുകൈകളുംകൊണ്ട് സ്വന്തം കണ്ണുകള്‍ തൊട്ടുതൊഴുതു.

രണ്ടു കൊല്ലം കഴിഞ്ഞ് പാലായില്‍ മത്സരിച്ച്‌ എംഎല്‍എയാകണം. പിന്നെ മുഖ്യമന്ത്രിയും. ഇത് കേട്ട് സാക്ഷാല്‍ തരൂര്‍ പോലും ഞെട്ടി. പത്തനംതിട്ട പര്യടനത്തിലും തരൂര്‍ തന്നെ അടുത്ത ലോക്സഭയില്‍ മത്സരിക്കണമെന്ന വികാരം അണികള്‍ പങ്കുവച്ചു. ഇതോടെ തിരുവനന്തപുരത്തെ എംപിക്ക് കേരളത്തില്‍ കൂടുതല്‍ സീറ്റുകളില്‍ നിന്ന് പ്രവര്‍ത്തകരുടെ ഓഫര്‍ എത്തുകയാണ്. ഇതാണ് കേരളത്തിലെ കോണ്‍ഗ്രസിലെ സ്ഥാന മോഹികളായ നേതാക്കളേയും ഞെട്ടിപ്പിക്കുന്നത്. മുഖ്യമന്ത്രി കസേരയില്‍ മുസ്ലിം ലീഗ് തരൂരിനെ സങ്കല്‍പ്പിച്ചു കഴിഞ്ഞു. ഇതിനൊപ്പം യുണൈറ്റഡ് കോണ്‍ഗ്രസ് എന്ന ആവേശവുമായി തരൂര്‍ കോണ്‍ഗ്രസ് അണികളേയും ചേര്‍ത്ത് നിര്‍ത്തുന്നു.

ശനിയാഴ്ച പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍, കെ.എം.ചാണ്ടി സ്മാരകപ്രഭാഷണത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ഡോ. സിറിയക് തോമസ്. കെ.എം.ചാണ്ടി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഇത് രാഷ്ട്രീയ പരിപാടിയായിരുന്നില്ല. എന്നിട്ടും ശശി തരൂരിന്റെ പേരിലുയര്‍ന്ന രാഷ്ട്രീയ വിവാദങ്ങളില്‍ കൃത്യമായി ചെന്നുകൊള്ളുന്നതായിരുന്നു സിറിയക് തോമസിന്റെ വാക്കുകള്‍. ഈ വാക്കുകള്‍ പിന്നീട് കോട്ടയത്തെ കോണ്‍ഗ്രസുകാരും ഏറ്റെടുത്തു. പത്തനംതിട്ടയിലെ പരിപാടിക്ക് എത്തിയപ്പോഴും തരൂരിനെ മത്സരിക്കാന്‍ ക്ഷണിക്കുകയാണ് അണികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ ജനങ്ങള്‍ തരൂര്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നെന്ന് ഡോ. സിറിയക് തോമസ് പറഞ്ഞു. മൂന്നുദിവസത്തെ തരൂരിന്റെ മധ്യകേരളത്തിലെ സന്ദര്‍ശനത്തെ അശ്വമേധം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന, കേരളത്തിലെ ജനങ്ങളുടെ മനസ്സ് വായിച്ചെടുക്കുന്നതുകൊണ്ടാണ് ഇത് പറയുന്നത്. ഇപ്പോഴത്തെ തരൂര്‍ തരംഗം ഇതിന്റെ സാക്ഷ്യമാണ്. ബുദ്ധിയും വിവരവും കൂടിപ്പോയതിന്റെ പേരില്‍ പ്രൊഫ. കെ.എം.ചാണ്ടിക്ക് കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യം തരൂരിനെ ഓര്‍മിപ്പിക്കാനാണ് ഈ ചടങ്ങിലേക്ക് ക്ഷണിച്ചത്. പണ്ടും കോണ്‍ഗ്രസില്‍ ഇതൊക്കെയുണ്ടായിരുന്നു. ദുഃഖിക്കേണ്ട എല്ലാം മാറിവരും-സിറിയക് തോമസ് പറഞ്ഞു.

കെ.എം.ചാണ്ടി അനുസ്മരണപ്രഭാഷണം നടത്തിയ ശശി തരൂര്‍ പക്ഷേ, രാഷ്ട്രീയം പറഞ്ഞില്ല. കെ.എം.ചാണ്ടിയുടെ മക്കളായ കെ.സി.തോമസ്, കെ.സി.ചാണ്ടി, കെ.സി.സിബി., കെ.സി.ജോര്‍ജ്, കെ.സി.ജോസഫ് എന്നിവരും എത്തിയിരുന്നു. വളരെ കരുതലോടെയാണ് തരൂരിന്റെ നീക്കങ്ങള്‍. ഇത് പ്രവര്‍ത്തകരില്‍ ആവേശവുമാകുന്നു. അതുകൊണ്ടാണ് കേരളത്തിലെ കെസി വേണുഗോപാലും വിഡി സതീശനും രമേശ് ചെന്നിത്തലയും തരൂരിന്റെ നീക്കങ്ങളെ ഭീതിയോടെ കാണുന്നത്.

കോഴിക്കോട്ടേതിനു പിന്നാലെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം എതിര്‍പ്പുന്നയിച്ച്‌ വിവാദമാക്കിയതോടെ തരൂരിന്റെ കോട്ടയം ജില്ലയിലെ പരിപാടികളും തരംഗമായി. ഡി.സി.സി.യെ അറിയിക്കാത്തത് അച്ചടക്കലംഘനമാണെന്നുപറഞ്ഞ് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് പരിപാടികള്‍ ബഹിഷ്‌കരിച്ചതും എ.ഐ.സി.സി.ക്ക് പരാതി നല്‍കിയതുമാണ് വിവാദം ശക്തിപ്പെടുത്തിയത്. തരൂര്‍ പാര്‍ട്ടി ചട്ടക്കൂടിന് വിധേയമായല്ല നീങ്ങുന്നതെന്നും ഡി.സി.സി. പ്രസിഡന്റ് പരാതി അറിയിച്ചിട്ടുണ്ടെന്നും അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍കൂടി നിലപാടെടുത്തതോടെ വിവാദം മുറുകി. ജില്ലയില്‍ തരൂരിനെ പിന്തുണയ്ക്കുന്ന യൂത്ത് കോണ്‍ഗ്രസ് വിഭാഗത്തിനും പരോക്ഷമായി പിന്തുണയ്ക്കുന്ന പാര്‍ട്ടിയിലെ എ ഗ്രൂപ്പുകാര്‍ക്കും ഇതെല്ലാം ആവേശം പകര്‍ന്നു.

ശശിതരൂര്‍ ഉയത്തിയ പുതിയ വെല്ലുവിളി കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെയാകെ മാറ്റിമറിക്കുന്ന വിധത്തിലേക്കാണ് നീങ്ങുന്നത്. ഇതുമനസിലാക്കി ഏറെ കരുതലോടെയാണ് ഒരു വിഭാഗം നേതാക്കള്‍പ്രതികരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച തരൂരിനെ വിമര്‍ശിച്ച കെ. മുരളീധരനിപ്പോള്‍ തരൂരിനു അനുകൂലമാണ്. തരൂരിന്റെ കഴിവുകളെ കോണ്‍ഗ്രസ് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി സ്ഥാന മോഹികളാണ് വിമര്‍ശനത്തിനുപിന്നിലെന്നുമാണ് മുരളീധരന്റെ നിലപാട്.

തരൂരിന്റെ പാലാ, ഈരാറ്റുപേട്ട പര്യടനത്തിന് പ്രവര്‍ത്തകരുടെ ആവേശം നിറഞ്ഞ വരവേല്‍പ് കിട്ടിയിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയ പ്രമുഖര്‍ വിട്ടുനിന്നപ്പോള്‍ സാധാരണപ്രവര്‍ത്തകരും യുവാക്കളും ആവേശത്തോടെ പങ്കെടുത്തു. മുസ്ലിം ലീഗിന്റെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരുമെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ സമ്മേളനത്തിന് മുന്നോടിയായി കൊടിതോരണങ്ങളും ശശി തരൂരിന്റെ കട്ടൗട്ടുകളും നഗരത്തില്‍ നിരന്നിരുന്നു.