മുഖ്യമന്ത്രിയുടെ പരിഹാര അദാലത്ത് 15 മുതൽ :  പരാതികള്‍ ഫെബ്രുവരി മൂന്നു മുതല്‍ സമര്‍പ്പിക്കാം: സാന്ത്വന സ്പര്‍ശം; കോട്ടയവും കറുകച്ചാലും വൈക്കവും വേദികള്‍

മുഖ്യമന്ത്രിയുടെ പരിഹാര അദാലത്ത് 15 മുതൽ : പരാതികള്‍ ഫെബ്രുവരി മൂന്നു മുതല്‍ സമര്‍പ്പിക്കാം: സാന്ത്വന സ്പര്‍ശം; കോട്ടയവും കറുകച്ചാലും വൈക്കവും വേദികള്‍

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പര്‍ശം-2021 ഫെബ്രുവരി 15, 16, 18 തീയതികളില്‍ കോട്ടയം ജില്ലയില്‍ നടക്കും. മന്ത്രിമാരായ പി. തിലോത്തമന്‍, കെ. കൃഷ്ണന്‍കുട്ടി, കെ.ടി. ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

മീനച്ചില്‍, കോട്ടയം താലൂക്കൂകളിലെ അദാലത്ത് 15ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലും ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിലേത് 16ന് കറുകച്ചാല്‍ ശ്രീനികേതന്‍ ഓഡിറ്റോറിയത്തിലും വൈക്കം താലൂക്കിലെ അദാലത്ത് 18ന് വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തിലുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനച്ചില്‍, ചങ്ങനാശേരി താലൂക്കുകളിലെ പരാതികള്‍ നിശ്ചിത ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും കോട്ടയം, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ പരാതികള്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചുവരെയുമാണ് പരിഗണിക്കുക. വൈക്കം താലൂക്കിലെ അദാലത്ത് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ്.

പരാതികള്‍ ഫെബ്രുവരി മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഫെബ്രുവരി ഒന്‍പതിന് വൈകുന്നേരം അഞ്ചുവരെ ഓണ്‍ലൈനിലും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഇതിന് അക്ഷയ കേന്ദ്രങ്ങളില്‍ ഫീസ് നല്‍കേണ്ടതില്ല.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍നിന്നും തിരികെയെത്തിയവര്‍ക്ക് അവര്‍ പിരിഞ്ഞുവന്ന സ്ഥാപനങ്ങളില്‍നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍ രേഖകള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിന് സ്‌പെഷ്യല്‍ അദാലത്തും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഈ ആവശ്യവുമായി ബന്ധപ്പെട്ട പരാതികള്‍ അടങ്ങിയ കവറിനു പുറത്ത് സ്‌പെഷ്യല്‍ അദാലത്ത് എന്ന് രേഖപ്പെടുത്തിയിരിക്കണം.

അദാലത്തുമായി ബന്ധപ്പെട്ട നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാതലത്തില്‍ കോര്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും അദാലത്തുകള്‍ സംഘടിപ്പിക്കുക.