150 പൊറോട്ടയും 40 ബീഫ് കറിയും….!  കടകളിലെത്തി വലിയ ഓര്‍ഡറുകള്‍ നല്‍കും;  തന്ത്രപരമായി കടയുടമകളെയും ഓട്ടോറിക്ഷാ- ടാക്സിക്കാരെയും കബളിപ്പിച്ച്‌ പണം തട്ടിയെടുത്ത് മുങ്ങും; കോട്ടയത്ത് പുത്തന്‍ രീതിയില്‍ പണം തട്ടുന്ന യുവാവിനായി തിരച്ചില്‍…..

150 പൊറോട്ടയും 40 ബീഫ് കറിയും….! കടകളിലെത്തി വലിയ ഓര്‍ഡറുകള്‍ നല്‍കും; തന്ത്രപരമായി കടയുടമകളെയും ഓട്ടോറിക്ഷാ- ടാക്സിക്കാരെയും കബളിപ്പിച്ച്‌ പണം തട്ടിയെടുത്ത് മുങ്ങും; കോട്ടയത്ത് പുത്തന്‍ രീതിയില്‍ പണം തട്ടുന്ന യുവാവിനായി തിരച്ചില്‍…..

സ്വന്തം ലേഖിക

കോട്ടയം: കടകളിലെത്തി വലിയ ഓര്‍ഡറുകള്‍ നല്‍കി തന്ത്രപരമായി കടയുടമകളെയും ഓട്ടോറിക്ഷാ- ടാക്സിക്കാരെയും കബളിപ്പിച്ച്‌ പണം തട്ടിയെടുക്കുന്ന യുവാവിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.

കോട്ടയം, തിരുവാര്‍പ്പ്, ചുങ്കം, ഏറ്റുമാനൂര്‍, മാന്നാനം, കുടയംപടി തുടങ്ങിയ സ്ഥലങ്ങളിലാണ് യുവാവ് തട്ടിപ്പ് നടത്തിയത്. 46 വയസ് തോന്നിക്കുന്ന യുവാവാണ് പുത്തന്‍ രീതിയില്‍ കബളിപ്പിച്ച്‌ പണം തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യ- ഇറച്ചി വ്യാപാര സ്ഥാപനങ്ങളില്‍ എത്തി വലിയ ഓര്‍ഡറുകള്‍ നല്‍കുകയാണ് ഇയാളുടെ രീതി. ഇതിനു ശേഷം മറ്റു സാധനങ്ങള്‍ വാങ്ങാന്‍ പണം തികയില്ലെന്നു പറഞ്ഞ് വിശ്വസിപ്പിച്ച്‌ കടയുടമയുടെ പക്കല്‍ നിന്നു പണം തട്ടിയെടുക്കും.

ഓട്ടോറിക്ഷയോ ടാക്സിയോ വിളിച്ചാവും ഇയാള്‍ കടകളിലെത്തുക. ഇവരില്‍ നിന്നും പണം തട്ടിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കടക്കാരന്റെ കയ്യില്‍ പണം ഇല്ലെങ്കില്‍ ടാക്സിക്കാരന്റെ കയ്യില്‍ നിന്നു പണം വാങ്ങി മുങ്ങും. കഴിഞ്ഞദിവസം രാവിലെ 9ന് കോട്ടയം ചുങ്കത്തെ താജ് ഹോട്ടലില്‍ എത്തിയ തട്ടിപ്പുകാരന്‍ 150 പൊറോട്ടയും 40 ബീഫ് കറിയും ആവശ്യപ്പെട്ടു. കുറച്ച്‌ വൈകുമെന്ന് അറിയിച്ചതോടെ ഇയാള്‍ 10നു വരാമെന്നു പറഞ്ഞ് അവിടെ നിന്നുപോയി.

20 മിനിറ്റ് കഴിഞ്ഞ് ചുങ്കം പാലത്തിനപ്പുറത്തെ ഓട്ടോറിക്ഷയും വിളിച്ച്‌ വീണ്ടുമെത്തി. ഓട്ടോറിക്ഷാ ഡ്രൈവറോടു വണ്ടി തിരിച്ചിടാന്‍ പറഞ്ഞശേഷം രണ്ടായിരം രൂപ ഉണ്ടെങ്കില്‍ തരാനും ബില്‍ കൊടുത്തശേഷം തിരിച്ചു തരാമെന്നും പറഞ്ഞു.

ഇയാളെ വിശ്വസിച്ച ഓട്ടോക്കാരന്‍ പണം നല്‍കി. ഇപ്പോള്‍ വരാമെന്നു പറഞ്ഞു മുങ്ങുകയായിരുന്നു. സമാനമായ രീതിയില്‍ ഏറ്റുമാനൂര്‍ തവളക്കുഴിയിലെയും തിരുവറ്റയിലെയും മീന്‍ കടയിലും കോഴിക്കടയിലും തട്ടിപ്പു നടത്തി. ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.