കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് ഗ്യാസ് സിലിണ്ടർ ലീക്കായതിനെത്തുടർന്ന് തീ പടർന്ന് അപകടം; ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു; അടുക്കളയിലെ ജനൽചില്ലുകളും കതകുമടക്കം നശിച്ചു; 60 ശതമാനം പൊള്ളലേറ്റ മാത്തുക്കുട്ടി കോട്ടയം മെിക്കൽ കോളേജിൽ ചികിത്സയിൽ
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: പൊടിമറ്റത്ത് ഗ്യാസ് സിലിണ്ടർ ലീക്കായതിനെത്തുടർന്ന് തീ പടർന്ന് ഗൃഹനാഥന് പൊള്ളലേറ്റു. വാതല്ലൂർ മാത്തുക്കുട്ടി (57)യ്ക്കാണ് പൊള്ളലേറ്റത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം.
രാവിലെ കാപ്പി തിളപ്പിക്കുവാനായി ഗ്യാസ് ഓണാക്കിയശേഷം തീ കത്തിക്കുമ്പോഴാണ് ഉടുത്തിരുന്ന മുണ്ടിൽ തീ ആളിപടർന്നത്. ഗ്യാസ് ലീക്കായിരുന്നതിനാലുണ്ടായ തീപിടുത്തത്തിൽ അടുക്കളയിലെ ജനൽചില്ലുകളും കതകുമടക്കം പൊട്ടിച്ചിതറുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബ്ദം കേട്ട സമീപവാസിയായ റിട്ടയേഡ് എസ്ഐ ജോയി തോമസ് പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്നു സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും ജോയിയും സമീപവാസിയായ മാമച്ചനും ചേർന്നു പൊള്ളലേറ്റ മാത്തുക്കുട്ടിയെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മാത്തുക്കുട്ടിയുടെ ശരീരത്തിൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും വിദേശത്തായതിനാൽ മാത്തുക്കുട്ടി തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. തീപിടുത്തത്തിൽ വീടിന്റെ ജനൽച്ചില്ലുകളും കതകുകളും ഫർണീച്ചറുകളും നശിച്ചിട്ടുണ്ട്.