കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരൻ്റെ മാങ്ങാ മോഷണ കേസ് ഒത്ത് തീര്‍പ്പിലേക്ക്; കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് പഴക്കച്ചവടക്കാരന്‍; അപേക്ഷയില്‍ കോടതി വിധി നാളെ….!
സ്വന്തം ലേഖിക
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കേസ് ഒത്തു തീര്‍പ്പിലേക്ക്.
കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് പഴക്കച്ചവടക്കാരന്‍ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷയില്‍ കോടതി നാളെ വിധി പറഞ്ഞേക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പൊലീസുകാരന്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് കട്ടത്.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോവുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും ഷിഹാബിനെ അറസ്റ്റ് ചെയ്യാന്‍ കാഞ്ഞിരപ്പളളി പൊലീസിന് കഴിഞ്ഞിട്ടില്ല.
പൊലീസുകാരനായ ഷിഹാബിന് പൊലീസിന്‍റെ അന്വേഷണ വഴികളെ കുറിച്ച് നല്ല ധാരണയുണ്ട്. ഇത് തന്നെയാണ് ഷിഹാബിലേക്ക് എത്താന്‍ കാഞ്ഞിരപ്പളളി പൊലീസിന് മുന്നിലെ തടസവും.
ഷിഹാബ് തൃശൂരിലും പാലക്കാടും ചെന്നെന്ന സൂചനകള്‍ പൊലീസിന് കിട്ടിയിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് ഷിഹാബ് എവിടെയെന്നതിനെ പറ്റി ഒരു സൂചനയും പൊലീസിന് കിട്ടാതായത്.