കെ കരുണാകരൻ  ട്രസ്റ്റിന്റെ പേരിൽ പിരിച്ച  32 കോടി സുധാകരൻ അടിച്ചുമാറ്റി; കെ. സുധാകരന് സുരക്ഷയൊരുക്കാൻ ഏറുമാടത്തിൽ ബോംബുമായി കാവലിരുന്നയാളാണ് താൻ; ഗുരുതര ആരോപണവുമായി മുൻ ഡ്രൈവർ

കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ പിരിച്ച 32 കോടി സുധാകരൻ അടിച്ചുമാറ്റി; കെ. സുധാകരന് സുരക്ഷയൊരുക്കാൻ ഏറുമാടത്തിൽ ബോംബുമായി കാവലിരുന്നയാളാണ് താൻ; ഗുരുതര ആരോപണവുമായി മുൻ ഡ്രൈവർ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ : കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ചതിന് പിന്നാലെ സുധാകരന് സുരക്ഷയൊരുക്കാൻ ഏറുമാടത്തിൽ ബോംബുമായി കാവലിരുന്നയാളാണ് താനെന്ന ഗുരുതര ആരോപണവുമായി മുൻ ഡ്രൈവർ

ഇതെല്ലാം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്നും പരാതിക്കാരന്‍ പ്രശാന്ത് ബാബു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുധാകരന്‍റെ മുന്‍ ഡ്രൈവര്‍ കൂടിയായ പ്രശാന്ത് ബാബു പറയുന്നതിങ്ങനെ-

“സുധാകരന്‍ 32 കോടിയുടെ അഴിമതി നടത്തിയതിന്‍റെ വ്യക്തമായ രേഖകള്‍ ഞാന്‍ ഹാജരാക്കിയിട്ടുണ്ട്. സുധാകരന്‍ എന്നെക്കുറിച്ച്‌ പറഞ്ഞത് രാപ്പകല്‍ മദ്യപാനിയാണ്, അങ്ങനെയൊരാളെ വിശ്വാസത്തിലെടുക്കാമോ എന്നാണ്. വ്യക്തിഹത്യയാണത്.

അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഫീല്‍ഡ് ഓഫീസറായിട്ട് വിരമിച്ചയാളാണ് ഞാന്‍. എനിക്ക് എന്‍റെ മക്കളും കുടുംബവുമുണ്ട്. സമൂഹത്തില്‍ വിലയുണ്ട്. സുധാകരന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഞാന്‍ നിയമ നടപടികളിലേക്ക് പോകും.

ജവഹര്‍ ബാലവേദിയിലൂടെ കോണ്‍ഗ്രസിലേക്ക് വന്ന പ്രവര്‍ത്തകനാണ് ഞാന്‍. സുധാകരന്‍ 87ല്‍ എന്‍റെ പ്രസ്ഥാനത്തിലേക്ക് കടന്നുവരുമ്പോള്‍ ശുഭപ്രതീക്ഷയോടെയാണ് ഞങ്ങള്‍ വരവേറ്റത്.

പക്ഷേ അദ്ദേഹം ഞങ്ങളെ ക്രിമിനല്‍വല്‍ക്കരിച്ചു. 22 കേസുകളിലും മൂന്ന് കൊലക്കേസുകളിലും പ്രതിയാണ് ഞാന്‍. സുധാകരന് സുരക്ഷയൊരുക്കാന്‍ ബോംബുമായി ഏറുമാടത്തില്‍ കാവലിരുന്നവനാണ് ഞാന്‍. രണ്ട് കൊലക്കേസായപ്പോള്‍ ഞാന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനിന്നു.

കോഴിക്കോട് എംപി എം കെ രാഘവനാണ് എന്നെ തിരിച്ചു രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നു നഗരസഭാ പ്രതിനിധിയാക്കുന്നത്. അന്ന് മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായി 175 കോടിയുടെ അഴിമതി നടത്താന്‍ സുധാകരന്‍ പ്രേരിപ്പിച്ചു

സാമ്പത്തിക ക്രമക്കേട് പരാതിയില്‍ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്. കെ സുധാകരനെതിരെ ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയാണ് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.

പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ശേഖരണത്തിന് തടസ്സങ്ങള്‍ ഉള്ളതിനാല്‍ വിശദമായ അന്വേഷണം വേണമെന്ന ശിപാര്‍ശയാണ് റിപ്പോര്‍ട്ടിലുള്ളത്. എംപി ആയതിനാല്‍ കേസെടുത്ത് അന്വേഷണത്തിന് നിയമതടസ്സം ഉണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശവും തേടിയിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലുള്ള പണപ്പിരിവില്‍ നിന്നടക്കം 32 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് പ്രശാന്തിന്റെ പരാതി. കരുണാകരന്‍ പഠിച്ച ചിറക്കല്‍ രാജാസ് ഹൈസ്‌കൂളും 5 ഏക്കര്‍ സ്ഥലവും വാങ്ങാനും അന്താരാഷ്ട്ര നിലവാരമുള്ള എഡ്യുക്കേഷണല്‍ ഹബ്ബാക്കി മാറ്റാനുമായിരുന്നു ഇത്.

എന്നാല്‍ കരാര്‍ ലംഘിച്ച്‌ സുധാകരനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് കണ്ണൂര്‍ എജ്യു പാര്‍ക്ക് എന്ന കമ്പനിയുടെ പേരിലേക്ക് തുക വകമാറ്റാന്‍ ശ്രമിച്ചു, കണ്ണൂര്‍ ഡിസിസി ഓഫീസ് നിര്‍മ്മാണത്തിന് പിരിച്ച കോടികള്‍ വകമാറ്റി ചെലവഴിച്ചു, ബിനാമി ബിസിനസ്സുകളടക്കം നടത്തി കെ സുധാകരന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പ്രശാന്ത് ബാബു ഉന്നയിച്ചത്.