പന്തിയിൽ പക്ഷാ ഭേദം; സി.പി.ഐക്കെതിരെ പരാതിയുമായി ജോസ് കെ മാണി വിഭാഗം; ‘യോജിച്ച് പ്രവർത്തിക്കുന്നില്ല, എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സി.പി.ഐയുടെ പെരുമാറ്റമെന്ന് ജോസ് കെ മാണി’; പരാമർങ്ങളിൽ ഉറച്ച് സി.പി.ഐ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഐക്ക് എതിരെ പരാതിയുമായി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. ജോസ് കെ. മാണിക്ക് ജനപിന്തുണയില്ലെന്നും കേരള കോൺഗ്രസിൻറെ വരവ് മുന്നണിക്ക് കാര്യമായി ഗുണം ചെയ്തില്ലെന്നുമുള്ള സിപിഐ സംസ്ഥാന കൗൺസിൽ റിപ്പോർട്ടിനെതിരെയാണ് ജോസ്.കെ മാണി പരാതി നൽകുന്നത്.
എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവർത്തിക്കുന്നില്ലെന്നും കേരള കോൺഗ്രസ് പരാതി ഉന്നയിച്ചു. ഇതുസംബന്ധിച്ച് കേരള കോൺഗ്രസ് സിപിഎമ്മിന് പരാതി നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനാവശ്യ വിവാദം ഉണ്ടാക്കാനാണ് സിപിഐയുടെ അവലോകന റിപ്പോർട്ട്. ഇടതുമുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപെടുമോയെന്ന പേടിയാണ് സിപിഐയ്ക്ക്. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ലെന്നും കേരളാ കോൺഗ്രസ് ആരോപിക്കുന്നു.
എന്നാൽ കേരള കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളിലുറച്ച് നിൽക്കുകയാണ് സിപിഐ. പാർട്ടി ചർച്ച ചെയ്തതെടുത്ത നിലപാടാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.
കേരള കോൺഗ്രസിന് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അവലോകന റിപ്പോർട്ടിൽ യാതൊരു മാറ്റവും വരുത്തില്ല. എൽഡിഎഫിൽ ചർച്ച വന്നാൽ അപ്പോൾ നിലപാട് പറയുമെന്നും സിപിഐ വ്യക്തമാക്കി.
സംഘടനാ തെരെഞ്ഞെടുപ്പും സംഘടനാ പ്രവർത്തനങ്ങളും ചർച്ചചെയ്യാൻ ചൊവ്വാഴ്ച ചേർന്ന കേരള കോൺഗ്രസ്-എം ഉന്നതാധികാര സമിതിയിൽ സിപിഐക്കെതിരേ രൂക്ഷവിമർശനമാണുണ്ടായത്. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സിപിഐയുടേതായി പുറത്തുവന്ന റിപ്പോർട്ട് തികച്ചും ബാലിശമാണെന്നും ഇത്തരം അഭിപ്രായങ്ങൾ സിപിഐയുടേതല്ലെങ്കിൽ അത് നിഷേധിക്കാനുള്ള ബാധ്യത നേതൃത്വത്തിനുണ്ടെന്നും സമിതി വിലയിരുത്തി.
പാലായും കടുത്തുരുത്തിയും പരാജയപ്പെട്ടതിൽ മുന്നണിക്ക് ഉത്തരവാദിത്വമില്ല എന്ന സിപിഐ റിപ്പോർട്ട് യോഗത്തിൽ നിശിതമായി വിമർശിക്കപ്പെട്ടു. ജോസ് കെ. മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാർക്കിടുന്നവരിൽ പലരും പല തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടവരാണെന്നു മറക്കേണ്ട.
മൂവാറ്റുപുഴ, കരുനാഗപ്പള്ളി തുടങ്ങിയ സീറ്റുകളിൽ സിപിഐ സ്ഥാനാർഥികൾ ജനകീയ അടിത്തറ ഇല്ലാത്തവരായതുകൊണ്ടാണോ പരാജയപ്പെട്ടതെന്നു പരിശോധിക്കണം. അങ്ങനെയെങ്കിൽ സീറ്റ് നൽകാനുള്ള തീരുമാനം തെറ്റായിരുന്നില്ലേയെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
കേരള കോൺഗ്രസ് -എമ്മിൻറെ സാന്നിധ്യത്തിൽ അടുത്തനാളിലൊന്നും ഇടതുമുന്നണി വിജയിക്കാത്ത സീറ്റുകൾ നേടിയെടുക്കാൻ സാധിച്ചെന്ന് സിപിഐ മനസിലാക്കണം. കേരള കോൺഗ്രസ്-എമ്മിൻറെ സഹായത്തോടെ വിജയിച്ച സീറ്റുകളെക്കുറിച്ച് അറിയണമെങ്കിൽ സിപിഐയുടെ എംഎൽഎ വാഴൂർ സോമനോടു ചോദിച്ചാൽ മതിയെന്നും, അദ്ദേഹം പരസ്യമായി കേരള കോൺഗ്രസ് -എമ്മിൻറെ സഹായം ലഭിച്ചതായി പരാമർശിച്ചിരുന്നതായും യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.