ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപുവില്‍ ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍; വില്‍പ്പന അടിയന്തിരമായി നിര്‍ത്തിവെയ്ക്കാന്‍ ബാലാവകാശ കമ്മീഷൻ

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപുവില്‍ ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍; വില്‍പ്പന അടിയന്തിരമായി നിര്‍ത്തിവെയ്ക്കാന്‍ ബാലാവകാശ കമ്മീഷൻ

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ലോകോത്തര ബ്രാന്‍ഡായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപുവില്‍ ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, വില്‍പ്പന അടിയന്തിരമായി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍. ഷാംപുവിന്റെ സ്റ്റോക്കുകള്‍ ഇന്ത്യയിലെ എല്ലാ വില്‍പ്പന സ്ഥാപനങ്ങളില്‍ നിന്നും പിന്‍വലിക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  മുന്‍പ് ബേബി ഷാംപുവില്‍ ആരോഗ്യത്തിന് ഹാനീകരമാകുന്ന വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന്  രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോളര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതനുസരിച്ച് ഷാംപു വിപണിയില്‍ നിന്നും പിന്‍ വലിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബില്‍ഡിംഗ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഫോര്‍മല്‍ഡീഹൈഡ് എന്ന പദാര്‍ഥമാണ് ബേബി ഷാംപുവില്‍ അടങ്ങിയിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.  2020 സെപ്തംബര്‍ വരെ കാലാവധിയുള്ള ഉല്‍പന്നങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാല്‍, ഇടക്കാല പരിശോധനാ ഫലയായതുകൊണ്ട് ഇത് അംഗീകരിക്കുന്നില്ലെന്നും ക്യാന്‍സറിനു കാരണമാകുന്ന പദാര്‍ത്ഥങ്ങള്‍ ഒന്നും ഷാംപുവില്‍ ഉപയോഗിക്കുന്നില്ലെന്നുമാണ് കമ്പനിയുടെ വാദം. എന്നാല്‍ ഈ വാദഗതികളെ തള്ളിക്കൊണ്ടാണ് കര്‍ശന നടപടിയുമായി ബാലാവകാശ കമ്മീഷന്‍ രംഗത്ത് വന്നിരിക്കുന്നത്.