പൊരുതി വീണ് പഞ്ചാബ്; ഹീറോയായി ബുംറ; ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം; ത്രില്ലറില്‍ പഞ്ചാബിനെ മറികടന്നത് ഒൻപത് റണ്‍സിന്
മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം.
ത്രില്ലറില്‍ ഒൻപത് റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് അടിച്ചെടുത്തത്.
53 പന്തില്‍ 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.1 ഓവറില്‍ 183ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുമ്ര, ജെറാള്‍ഡ് കോട്‌സ്വീ എന്നിവരാണ് പഞ്ചാബിനെ ഒതുക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയിച്ചെങ്കിലും മുംബൈ ഒൻപതാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ നാല് പോയിന്റാണ് അവര്‍ക്ക്. പഞ്ചാബ് എട്ടാമതാണ്.
വന്‍ തകര്‍ച്ചയോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. 14 റണ്‍സിനിടെ അവര്‍ക്ക് നാല് വിക്കറ്റുകളാണ് നഷ്ടമായത്. പ്രഭ്‌സിമ്രാന്‍ സിംഗ് (0), റിലീ റൂസ്സോ (1), സാം കറന്‍ (6), ലിയാം ലിവിംഗ്‌സ്റ്റണ്‍ (1) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഹര്‍പ്രീത് സിംഗ് ഭാട്ടിയ (13), ജിതേഷ് ശര്‍മ (9) എന്നിവര്‍ കൂടി മടങ്ങിയതോടെ പഞ്ചാബ് ആറിന് 77 എന്ന നിലയിലായി.
അവിടെ നിന്ന് അവിശ്വസനീയമായിട്ടാണ് ടീം തിരിച്ചുവന്നത്. ശശാങ്ക് സിംഗ് (25 പന്തില്‍ 41), അഷുതോശ് ശര്‍മ (28 പന്തില്‍ 61) എന്നിവലുടെ ഇന്നിംഗ്‌സുകള്‍ പഞ്ചാബിന് പ്രതീക്ഷ നല്‍കി. ശശാങ്ക് മടങ്ങിയെങ്കിലും അഷുതോശ് തുടര്‍ന്നു. ഹര്‍പ്രീത് ബ്രാറിനൊപ്പം 57 റണ്‍സാണ് താരം ചേര്‍ത്തത്.
എന്നാല്‍ 18-ാം ഓവറിന്റെ ആദ്യ പന്തില്‍ താരം പുറത്തായതോടെ പഞ്ചാബിന്റെ പ്രതീക്ഷ അവസാനിച്ചു. ബ്രാറിന് (20 പന്തില്‍ 21) തോല്‍വി ഭാരം കുറയ്ക്കാനാണ് സാധിച്ചത്. കഗിസോ റബാദയാണ് (8) പുറത്തായ മറ്റൊരു താരം. ഹര്‍ഷല്‍ പട്ടേല്‍ (1) പുറത്താവാതെ നിന്നു.