Spread the love
ക്രൈം ഡെസ്‌ക്
കോട്ടയം: ഇരുനൂറ് രൂപ ഗുണ്ടാ പിരിവ് നൽകാത്തതിന്റെ പേരിൽ വർക്ക്‌ഷോപ്പ് തല്ലിപ്പൊളിച്ച് ഉടമയെ അടിച്ചു വീഴ്ത്തി ഗുണ്ടയുടെ വിളയാട്ടം. കടയ്ക്കുള്ളിൽ കയറി കത്തി വീശിയ അക്രമി, വർക്ക്‌ഷോപ്പ് ഉടമയെ അടിച്ചു വീഴ്ത്തുകയും ഇവിടെ അറ്റകുറ്റപണിയ്ക്ക് എത്തിച്ച ബുള്ളറ്റ് അടിച്ച് പൊളിക്കുകയും ചെയ്തു. വക്ക്‌ഷോപ്പ് ഉടമ  വൈക്കം ഇടയാഴം എസ്.എൻ മോട്ടേഴ്സ് ഉടമ ബിനീഷിനെ സാരമായ പരിക്കുകളോടെ വൈക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ ഗുണ്ടാ നേതാവ് രാത്രി വൈകി ബിനീഷിന്റെ കടയിൽ എത്തി. ഇരൂനൂറ് രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. കടയിൽ പൈസയില്ലെന്നും, തരാൻ കഴിയില്ലെന്നും ബിനീഷ് അറിയിച്ചു. ഇതേ തുടർന്ന് കയ്യിലുണ്ടായിരുന്ന വാഹത്തിന്റെ പ്ലേറ്റ് വീശിയ ശേഷം ഇത്  ഉപയോഗിച്ച് ഗുണ്ട ബിനീഷിനെ മർദിക്കുകയായിരുന്നു. സ്റ്റൂളിൽ നിന്നും ചവിട്ടി താഴെയിട്ട ശേഷം കത്തിയ്ക്ക് സമാനമായ ഇരുമ്പ് ആയുധം ഉപയോഗിച്ച് ആക്രമിച്ചു.
തുടർന്ന് വർക്ക്‌ഷോപ്പിൽ നിന്നും സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് വയറ്റിൽ മർദിച്ചു. ഇവിടെ നിന്നും ഇറങ്ങിപ്പോകുന്ന വഴിയാണ് പുതിയ ബുള്ളറ്റിന്റെ പെട്രോൾ ടാങ്ക് അടിച്ച് ചളുക്കിയത്. മർദനമേറ്റ് നിലത്തു വീണ ബിനീഷിനെ വർക്ക്‌ഷോപ്പിലുണ്ടായിരുന്നവർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, സംഭവത്തിൽ കേസെടുക്കാതിരുന്ന പൊലീസ് കേസ് ഒത്തു തീർപ്പാക്കാനാണ് നിർദേശിച്ചത്.
അക്രമത്തിൽ പ്രതിഷേധിച്ച് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടയാഴത്ത് പ്രതിഷേധ യോഗം ചേർന്നു. ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ അദ്ധ്യക്ഷത വഹിച്ചു. പി.എൽ ജോസ് മോൻ, രാജേഷ്, സജീവ്, അഭിലാഷ്, ഡേവിഡ്, അനീഷ് എന്നിവർ പ്രസംഗിച്ചു.