സ്വന്തം ലേഖകന്‍കോട്ടയം: ജില്ലയില്‍ ജിയോളജി ഓഫിസില്‍ ഇന്നലെ നടന്ന വിജിലന്‍സ് റെയ്ഡില്‍ പുറത്തായത് അഴിമതിയുടെ മഞ്ഞ്മല. കൈക്കൂലി ലഭിക്കാത്തതിനെ തുടര്‍ന്നു ഒരു വര്‍ഷത്തോളമായി ജിയോളജി ഓഫിസില്‍ പൂഴ്ത്തി വച്ചിരുന്ന 315 ഫയലുകളും , ജിയോളജി ഓഫിസര്‍ പി എൻ ബിജുമോന് കൈക്കൂലി നല്‍കുന്നതിനായി, കരാറുകാരന്‍ കൊണ്ടു വന്ന അയ്യായിരം രൂപയും പിടിച്ചെടുത്തിരുന്നു.
മണ്ണ് ഖനനത്തിന് അടക്കം പെര്‍മിറ്റ് അനുവദിക്കുന്നതില്‍ വലിയ ക്രമക്കേട് വകുപ്പില്‍ നടക്കുന്നതായി കണ്ടെത്തി. വീട് ഉള്‍പ്പെടെയുള്ള നിര്‍മ്മിതികള്‍ക്ക് മണ്ണ് മാറ്റുന്നതിനും ക്വാറിയിലും മറ്റും ഖനനം നടത്തണമെങ്കിലും ജിയോളജി വകുപ്പാണ് അനുമതി നല്‍കേണ്ടത്. ഭൂമിശാസ്ത്രപരമായ പ്രത്യേകത, മണ്ണിന്റെ സ്വഭാവം, പരിസ്ഥിതിലോല പ്രദേശമാണോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷം മാത്രമേ അനുമതി നല്‍കാവൂ എന്നാണ് ചട്ടം.
നിശ്ചിത തുക നല്‍കി അപേക്ഷ സമര്‍പ്പിച്ച ശേഷം അനുമതി ലഭിച്ചാല്‍ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാനാവും. മണ്ണ് നീക്കം ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിതി ആരംഭിച്ചിരിക്കണം. ഒരു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാതിരുന്നാല്‍ അഞ്ചിരട്ടി തുകയാണ് അപേക്ഷകൻ പിഴയൊടുക്കേണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദാഹരണത്തിന് 20000 രൂപ മുടക്കി അനുമതി വാങ്ങി മണ്ണ് നീക്കം ചെയ്ത് തുടങ്ങുന്ന വ്യക്തി, ഒരു വര്‍ഷമായിട്ടും വീട്പണി തുടങ്ങിയില്ലെങ്കില്‍ ഒരുലക്ഷം രൂപ പിഴയൊടുക്കണം.
കോട്ടയം ജില്ലയില്‍ മാത്രം 2600 അപേക്ഷകര്‍ മണ്ണ് നീക്കം ചെയ്യാന്‍ ജിയോളജി വകുപ്പില്‍ നിന്നും അനുമതി വാങ്ങിയെടുത്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. വീട് വയ്ക്കാനോ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനോ അല്ല ഇക്കൂട്ടര്‍ അനുമതി നേടുന്നത്, മണ്ണ് വില്‍പ്പനയ്ക്കാണ്.
ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ, വന്‍ മാഫിയ സംഘങ്ങളും. ജിയോളജി വകുപ്പും മണ്ണ് മാഫിയയും കൈകോര്‍ക്കുമ്പോള്‍ സര്‍ക്കാരിന് കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.
കോട്ടയം ജില്ലയില്‍ മാത്രം ഇത്രയധികം കേസുകളുണ്ടെങ്കില്‍ കേരളത്തിലെ എല്ലാ ജില്ലകളിലെയും കണക്ക് പുറത്ത് വന്നാല്‍ ജിയോളജി വകുപ്പ് സര്‍ക്കാരിനുണ്ടാക്കുന്ന വരുമാന നഷ്ടം കുറഞ്ഞത് പ്രതിവർഷം അൻപത് കോടിയിലധികം രൂപ വരും.
ജിയോളജി ഓഫിസില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും, ഇടനിലക്കാരും മണ്ണ് മാഫിയയുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പകല്‍ പോലെ വ്യക്തം.
വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നിര്‍ദേശാനുസരണം ഇന്‍സ്പെക്ടര്‍മാരായ കെ.ആര്‍ മനോജ്, സജു എസ്.ദാസ്, എ.എസ്.ഐമാരായ സ്റ്റാന്‍ലി തോമസ് ,ബിനു ഡി, ഷാജി, സിവില്‍ പൊലീസ് ഓഫിസര്‍ അനൂപ്, വിജേഷ്, ടാക്സ് ഓഫിസര്‍ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ കോട്ടയത്തെ ജിയോളജി വകുപ്പില്‍ മിന്നല്‍ പരിശോധന നടത്തിയത്.