ഏറ്റുമാനൂർ ബൈപ്പാസിൽ വീണ്ടും അപകടം: അമ്മയും മകളും കാറിടിച്ചു മരിച്ച സ്ഥലത്തുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്കു ഗുരുതര പരിക്ക്; അമിത വേഗത്തിലെത്തിയ ബൈക്ക് വയോധികയെ ഇടിച്ചു വീഴ്ത്തി

ഏറ്റുമാനൂർ ബൈപ്പാസിൽ വീണ്ടും അപകടം: അമ്മയും മകളും കാറിടിച്ചു മരിച്ച സ്ഥലത്തുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്കു ഗുരുതര പരിക്ക്; അമിത വേഗത്തിലെത്തിയ ബൈക്ക് വയോധികയെ ഇടിച്ചു വീഴ്ത്തി

തേർഡ് ഐ ബ്യൂറോ

ഏറ്റുമാനൂർ: ബൈപ്പാസിൽ വീണ്ടും അപകടം. കഴിഞ്ഞ വർഷം അമ്മയും മകളും കാറിടിച്ച് മരിച്ച അതേ സ്ഥലത്തുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്കു ഗുരുതരമായി പരിക്കേറ്റു. അമിത വേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

അപകടത്തിൽ സാരമായി പരിക്കേറ്റ പേരൂർ മാന്തോട്ടത്തിൽ അച്ചാമ്മ (50)യെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ച ഇതര സംസ്ഥാന തൊഴിലാളിയെയും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇയാളുടെ പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ ബൈപ്പാസിൽ പേരൂർ കണ്ടംചിറ പുതിയ കവലയിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി വഴിയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചാണ് അച്ചാമ്മ വീണത്. നിയന്ത്രണം നഷ്ടമായ ബൈക്കിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളിയും തെറിച്ചു റോഡിൽ വീണു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഇതുവഴി എത്തിയ വാഹനത്തിൽ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ വർഷം അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് വീട്ടമ്മയും മകളും മരിച്ച അതേ സ്ഥലത്തു തന്നെയാണ് ചൊവ്വാഴ്ച രാവിലെ അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ടു പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.