ഏറ്റുമാനൂര്‍ നഗരസഭ ഉപതെരത്തെടുപ്പ്: നിലനിര്‍ത്താനും പിടിച്ചെടുക്കാനും പോരാട്ടം : ഇന്നലെ മൂന്ന് മുന്നണികളും വാര്‍ഡിനെ ഇളക്കിമറിച്ചു: ഇന്ന് നിശബ്ദ പ്രചാരണം:നാളെ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ വോട്ടെടുപ്പ് : 18ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും
സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍: നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള പോരാട്ടമാണ് ഏറ്റുമാനൂരില്‍. നഗരസഭ 35-ാം വാര്‍ഡില്‍ ഞായറാഴ്ച നടക്കുന്ന ഉപതെരത്തെടുപ്പ് മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടമാണ്.
ബിജെപിയുടെ കൗണ്‍സിലര്‍ വിഷ്ണു മോഹന്‍ വിദേശത്ത് പോകാന്‍ വേണ്ടി രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സീറ്റ് നിലനിര്‍ത്തുക എന്നത് അവരുടെ അഭിമാനപ്രശ്നമാണ്.
കഴിഞ്ഞ രണ്ടു തവണ ബിജെപി വിജയിച്ച വാര്‍ഡ് അതിനു മുന്‍പ് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്നു. കൈവിട്ടു പോയ വാര്‍ഡ് തിരിച്ചുപിടിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ് യുഡിഎഫിന്റേത്. പ്രത്യേകിച്ച് കോണ്‍ഗ്രസിന്റേത്. മുന്‍പ് വിജയിച്ചിട്ടുള്ള വാര്‍ഡില്‍ കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളായി എല്‍ഡിഎഫിന് വിജയം കാണാനായിട്ടില്ല. ഇത്തവണ ഏതുവിധേനയും വിജയിച്ചേ തീരൂ എന്ന വാശിയിലാണവര്‍.
നഗരസഭ ഭരിക്കുന്നത് യുഡിഎഫാണ്. യുഡിഎഫ് – 13, എല്‍ഡിഎഫ് – 12, ബിജെപി – 7, സ്വതന്ത്രര്‍ – 3 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷമുള്ള കക്ഷിനില. യുഡിഎഫിന്റെ ഭൂരിപക്ഷം ഒന്ന് മാത്രം. സ്വതന്ത്രരില്‍ രണ്ടു പേര് യുഡിഎഫിനെയും ഒരാള്‍ എല്‍ഡിഎഫിനെയും പിന്തുണച്ചതോടെ യുഡിഎഫിന്റെ ഭൂരിപക്ഷം രണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്‍ഡിഎഫിന്റെ അംഗബലം 13 ആയി ഉയരും. സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചാല്‍ ഭരണം പിടിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതിനുള്ള ഭഗീരഥപ്രയത്നത്തിലാണവര്. യുവാവും മാധ്യമ പ്രവര്‍ത്തകനുമായ കെ.മഹാദേവനെയാണ് അവര്‍ രംഗത്തിറക്കിയിരിക്കുന്നത്. മാധ്യമ പ്രവര്ത്തകന് എന്ന നിലയിലുള്ള സ്വീകാര്യതയും യുവത്വത്തിന്റെ ചുറുചുറുക്കും വോട്ടായി മാറുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.
രണ്ടു തെരഞ്ഞെടുപ്പ് മുന്‍പുവരെ വാര്‍ഡ് കയ്യടക്കിയിരുന്ന കോണ്‍ഗ്രസ് വാര്‍ഡ് തിരികെ പിടിക്കാന്‍ എന്‍.എസ്. സുനില്‍കുമാറിനെ രംഗത്തിറക്കിയിരിക്കുന്നു. സ്ഥാനാര്‍ഥിയുടെ ലാളിത്യവും പൊതു സ്വീകാര്യതയും തുണയ്ക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. നഗരസഭാ ഭരണം കൈവിട്ടു പോകാതിരിക്കാന്‍ അവര്‍ക്ക് വിജയം അനിവാര്യവുമാണ്.
സുരേഷ് ആര്.നായര്‍ ആണ് ബിജെപി സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥിയുടെ വ്യക്തിത്വവും ചുറുചുറുക്കും വോട്ടായി മാറുമെന്നും വാര്‍ഡ് നിലനിര്‍ത്താമെന്നുമാണ് അവരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ത്ഥി ഉണ്ടായിട്ടും നേടിയ വന്പന് വിജയവും ബിജെപിക്ക് പ്രതീക്ഷ നല്കുന്നു.
മൂന്ന് മുന്നണികളും സ്ക്വാഡ് പ്രവര്‍ത്തനങ്ങളും ഭവന സന്ദര്ശനങ്ങളുമൊക്കെയായി സജീവമായിരുന്നു. പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച ഇന്നലെ വൈകുന്നേരം മൂന്ന് മുന്നണികളും വാര്‍ഡിനെ ഇളക്കിമറിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. നാളെ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ ഏറ്റുമാനൂര്‍ എന്‍ എസ് എസ് കരയോഗം ഹാളില്‍ വോട്ടെടുപ്പ് നടക്കും. 18നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും