ഏറ്റുമാനൂരിൽ അശ്രദ്ധമായി തുറന്ന കാറിന്‍റെ ഡോറില്‍ സ്കൂട്ടര്‍ തട്ടി; തെറിച്ചുവീണ പതിനഞ്ചുകാരന്‍റെ ഇരുകാലുകളിലും സ്വകാര്യ ബസ് കയറിയിറങ്ങി; സ്കൂട്ടറോടിച്ചിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്ക്
സ്വന്തം ലേഖിക
ഏറ്റുമാനൂര്‍: അശ്രദ്ധമായി തുറന്ന കാറിന്‍റെ ഡോറില്‍ തട്ടിയ സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ 15കാരന്‍റെ ഇരു കാലുകളിലും സ്വകാര്യ ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങി.
സ്കൂട്ടറോടിച്ചിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്കുണ്ട്.
പുതുപ്പള്ളി ഇരവിനല്ലൂര്‍ മേച്ചേരിയില്‍ മഹേഷ് കുമാറിന്‍റെ മകന്‍ അര്‍ജുന്‍, മഹേഷിന്‍റെ സഹോദരന്‍ പ്രദീപിന്‍റെ ഭാര്യ പേരൂര്‍ ശ്രീലകം ആശാ പ്രദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റുമാനൂര്‍ – പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാറക്കണ്ടം ജംഗ്ഷനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം.
നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും സമീപത്തെ ബാങ്കിലേക്കു പോകാന്‍ ഇറങ്ങിയയാള്‍ ഡോര്‍ അശ്രദ്ധമായി തുറന്നതാണ് അപകടത്തിനിടയാക്കിയത്. ഡോറില്‍ തട്ടി ഇരുവരും സ്വകാര്യ ബസിന് മുന്നിലേക്കാണ് വീണത്.
ബസ് പെട്ടെന്ന് നിര്‍ത്തിയെങ്കിലും പിന്‍ചക്രം അര്‍ജുന്‍റെ കാലിലൂടെ കയറി.
ഒടിഞ്ഞു തൂങ്ങിയ കാലുകളുമായി വഴിയില്‍കിടന്ന അര്‍ജുനെ ഈ സമയം അവിടെ ഉണ്ടായിരുന്ന അതിരമ്പുഴ സ്വദേശി തുരുത്തിപ്പറമ്പില്‍ വിഷ്ണുകുമാറും ഏറ്റുമാനൂര്‍ സ്വദേശി വെളുത്തേടത്ത് നാസറും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.