ദേശീയപാത നിര്‍മ്മാണത്തിനുവേണ്ടിയുള്ള മണ്ണെടുപ്പ് : എംഎല്‍എയ്ക്കും മര്‍ദനം, സ്ത്രീകള്‍ക്ക് നേരെ അതിക്രമം, നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷത്തിലെത്തി.
സ്വന്തം ലേഖിക
ആലപ്പുഴ : ദേശീയപാതയ്ക്കുവേണ്ടിയുള്ള മണ്ണെടുപ്പിനെച്ചൊല്ലി നാട്ടുകാരുടെ
പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിവെച്ചു. ആലപ്പുഴ നൂറനാണ് മറ്റപ്പള്ളിയില്‍ മണ്ണെടുക്കാൻ എത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. മാവേലിക്കര എം എല്‍ എയ്ക്ക് മര്‍ദനമേറ്റതായും പരാതിയുണ്ട്. പുലര്‍ച്ചെ നാലുമണിയോടെയാണ് ആദ്യത്തെ പ്രതിഷേധം ഉണ്ടായത്.ഇതിനുശേഷം രാവിലെ ഒമ്ബതുമണിയോടെ മാവേലിക്കര എം എല്‍ എ എം എസ് അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ പുനലൂര്‍- കായംകുളം റോഡുപരോധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്യാൻ ശ്രമിച്ചതോടെ സംഘര്‍ഷം വീണ്ടും കനക്കുകയായിരുന്നു.
സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് റോഡ് ഉപരോധിച്ചത്. ഇതിനിടയിലാണ് എം എല്‍ എയ്ക്ക് മര്‍ദ്ദനമേറ്റതെന്നാണ് പരാതി. മറ്റുചില പ്രതിഷേധക്കാര്‍ക്കും മര്‍ദനമേറ്റതായി പരാതിയുണ്ട്. പൊലീസ് വസ്ത്രം വലിച്ചുകീറിയെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ആരോപിക്കുന്നത്. പൊലീസ് മണ്ണുമാഫിയയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്നാണ് എം എല്‍ എ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരന്തരമുള്ള മണ്ണെടുപ്പ് കാരണം കുഴിവെള്ള ടാങ്ക് തകരുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നേരത്തേ മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. നൂറുണക്കിന് പേരാണ് ലോറികള്‍ തടഞ്ഞുള്ള പ്രതിഷേധത്തിനെത്തിയത്. ഇതിനുശേഷമാണ് എം എല്‍ എയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചത്. ഇതോടെ സ്ഥലത്ത് വൻ പൊലീസ് സംഘം എത്തുകയായിരുന്നു. പൊലീസ് സ്ഥലത്തുനിന്ന് പിൻവാങ്ങണമെന്നായി നാട്ടുകാര്‍. തുടര്‍ന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അറസ്റ്റുചെയ്ത് നീക്കാനുളള നടപടികള്‍ പൊലീസ് തുടങ്ങിയത്.