ദേവനന്ദയുടെ ദുരൂഹ മരണത്തിൽ വഴിത്തിരിവ് : വീടിനടുത്തുള്ള കുളക്കടവിൽ നിന്നുമാണ് കുട്ടി ആറ്റിൽ വീണതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി സൂചന

ദേവനന്ദയുടെ ദുരൂഹ മരണത്തിൽ വഴിത്തിരിവ് : വീടിനടുത്തുള്ള കുളക്കടവിൽ നിന്നുമാണ് കുട്ടി ആറ്റിൽ വീണതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി സൂചന

സ്വന്തം ലേഖകൻ

കൊല്ലം : ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടെ ദുരൂഹ മരണത്തിൽ സുപ്രധാന വഴിത്തിരിവ്. ദേവനന്ദ ആറ്റിൽ വീണത് തടയിണയിൽ നിന്നല്ല വീടിനടുത്തെ കുളക്കടവിൽ നിന്നെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി സൂചന.

കുട്ടിയുടെ വയറ്റിൽ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നു, തടയിണയിൽ വെച്ചാണ് കുട്ടി ആറ്റിൽ വീണതെങ്കിൽ വയറ്റിൽ ഇത്രയോളം ചെളി ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. ആറ്റിൽ അടിയൊഴുക്ക് ശക്തമായിരുന്നു. അതിനാൽ മൃതദേഹം ഒഴുകിപ്പോയതാണെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. തടയിണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം മുന്നൂറ് മീറ്ററോളം ഒഴുകിയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിയതെന്നാണ് ഫോറൻസിക് അധികൃതർ പറയുന്നത്. ശിശുമനോരോഗ വിദഗ്ധരെക്കൊണ്ട് പ്രദേശത്ത് പരിശോധന നടത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ദേവനന്ദ മുൻപും കുടവട്ടൂരിലെ വീട്ടിൽ നിന്നും ആരോടും പറയാതെ പോയിട്ടുണ്ടെന്ന് പിതാവ് പ്രദീപ് മൊഴി നൽകി. കുടുംബസുഹൃത്താണ് അന്നു വീട്ടിൽ തിരികെ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കുട്ടി എവിടെയും ഒറ്റയ്ക്ക് പോകാറില്ലെന്ന രക്ഷാകർത്താക്കളുടെ ആദ്യമൊഴിക്ക് വിരുദ്ധമാണ് ഈ മൊഴികൾ. മുതിർന്നവരുടെ അനുവാദമില്ലാതെ കുട്ടി വീടിന് പുറത്തുപോകാറില്ലെന്നും, അയൽവീട്ടിൽ പോലും പോകുന്ന ശീലമില്ലെന്നും മുത്തച്ഛനും അമ്മയുമടക്കം നേരത്തെ പറഞ്ഞിരുന്നു.

ഒട്ടേറെ ദുരുഹതകൾ ബാക്കിയായ കേസിൽ ശാസ്ത്രീയ തെളിവ് ശേഖരണത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഫൊറൻസിക് സംഘം കഴിഞ്ഞദിവസം ഇളവൂരിലെ ദേവനന്ദയുടെ വീട്ടിലെത്തിയിരുന്നു. കുട്ടിയെ കാണാതായ സമയത്ത് അമ്മ ധന്യ തുണി കഴുകിക്കൊണ്ടിരുന്ന സ്ഥലവും, വീടിന് അടുത്തുള്ള റോഡരികിലെ പള്ളിമൺ ആറിന്റെ ഇളവൂർ ഭാഗത്തെ കുളിക്കടവിലെ കൽപ്പടവുകളും, ദേവനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലവും, ഷാൾ കണ്ടെത്തിയ നടപ്പാലവും സംഘം പരിശോധിച്ചിരുന്നു.