ഡൽഹിയുടെ അതിർത്തികളിൽ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിവിധ മെട്രോ സ്റ്റേഷനുകൾ അടച്ചു ; ഗതാഗതത്തിനും കർശന നിയന്ത്രണം

ഡൽഹിയുടെ അതിർത്തികളിൽ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിവിധ മെട്രോ സ്റ്റേഷനുകൾ അടച്ചു ; ഗതാഗതത്തിനും കർശന നിയന്ത്രണം

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലിയിലുണ്ടായ സംഘര്‍ഷം യുദ്ധസമാന സാഹചര്യത്തിലേക്.

പ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് നടപടി കര്‍ശനമാക്കി ഡല്‍ഹി പൊലീസ്. അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിരോധിച്ചു. വിവിധ മെട്രോ സ്റ്റേഷനുകളും അടച്ചു.

എന്‍എച്ച്‌ 44, ജി ടി കെ റോഡ്, ഔട്ടര്‍ റിങ് റോഡ്, സിഗ്‌നേചര്‍ ബ്രിഡ്ജ്, ജി ടി റോഡ്, ഐഎസ്‌ബിറ്റി റിങ് റോഡ്, വികാസ് മാര്‍ഗ്, ഐടിഒ,എന്‍എച്ച്‌ 24, നിസാമുദ്ദിന്‍ ഖത്ത, നോയിഡ ലിങ്ക് റോഡ് എന്നിവയിലെ ഗതാഗതമാണ് പൊലീസ് നിരോധിച്ചത്.പൊലീസ് നടപടിയുടെ ഭാഗമായി പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി.

പൊലീസ് നടപടിയില്‍ പിന്തിരിയാതെ പ്രതിഷേധക്കാര്‍, ചെങ്കോട്ടയ്ക്ക് മുകളില്‍ സ്ഥാനമുറപ്പിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് നടത്തിയ ട്രാക്റ്റര്‍ മാര്‍ച്ചിലെ സംഘര്‍ഷങ്ങളെ തള്ളി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി.

നഗരത്തിലേക്ക് പ്രവേശിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.

സംഘര്‍ഷങ്ങളെ തള്ളി ഭാരതീയ കിസാന്‍ യൂണിയന്‍(ബികെയു)നേതാവ് രാകേഷ് ടികായിത്തും രംഗത്തെത്തി. കര്‍ഷക റാലിക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആളുകളെ ഞങ്ങള്‍ക്കറിയാമെന്ന് ബികെയു നേതാവ് രാകേഷ് ടികായിത് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിനുണ്ടായ ദുരവസ്ഥ ലോകശ്രദ്ധ നേടി. കർഷകരുടെ മരണവും കലാപവും വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമായ സാഹചര്യത്തിലേക്ക് നീങ്ങിയേക്കാം.