ഡാമുകളിൽ നിന്നും മണൽ വാരാൻ സർക്കാർ തീരുമാനം ; കോടികളുടെ അഴിമതിയ്ക്ക് കളമൊരുങ്ങുന്നു

ഡാമുകളിൽ നിന്നും മണൽ വാരാൻ സർക്കാർ തീരുമാനം ; കോടികളുടെ അഴിമതിയ്ക്ക് കളമൊരുങ്ങുന്നു

 

തിരുവനന്തപുരം: പ്രളയത്തിൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ മണൽ വാരുന്നതിനും അത് വില്പന നടത്തുന്നതിനും സ്വകാര്യമേഖലയ്ക്ക് ഉൾപ്പെടെ സർക്കാർ അനുമതി നൽകി . ഇതോടെ
കോടികളുടെ അഴിമതിയ്ക്ക് കളമൊരുങ്ങുന്നത്.  മണൽശേഖരം വിവിധ ഘട്ടങ്ങളായി അടുത്ത മാർച്ചിനു മുമ്പ് വില്ക്കുകയാണ് ജലവിഭവ വകുപ്പിന്റെ ലക്ഷ്യം. ആദ്യഘട്ടമായി, രണ്ടു മാസത്തിനകം പത്തുലക്ഷം ഘനമീറ്റർ മണൽ വിപണയിലെത്തിക്കും. മണൽക്ഷാമം കാരണം പ്രതിസന്ധി നേരിടുന്ന വിവിധ നിർമ്മാണമേഖലയ്ക്ക് ഈ പദ്ധതികൊണ്ട് ആശ്വാസകരമാകും. കൂടാതെ മാർക്കറ്റിലെ മണലിന്റെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും പരിഹാരമാകും.

സ്വകാര്യ സ്ഥാപനങ്ങൾക്കും സാങ്കേതിക ശേഷിയുള്ള സ്വകാര്യ വ്യക്തികൾക്കും ഉൾപ്പെടെ നിബന്ധനകൾക്കു വിധേയമായി ഡാമുകളിൽ നിന്നും മണൽ വാരി വില്പന നടത്താമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ല. പക്ഷെ വ്യവസ്ഥകൾക്കു വിധേയമായി 25 ലക്ഷം രൂപ കരാറുകാർ കെട്ടിവയ്ക്കണം. ഉയർന്ന ടെൻഡർ അനുസരിച്ചാണ് പാസ് നൽകുക. വാരുന്ന മണലിന്റെ കണക്കും അതിനനുസരിച്ചുള്ള ഫീസും മാസത്തിൽ ഒരിക്കൽ ജില്ലാ അധികൃതർക്ക് നൽകണം. ചൂഷണം തടയാൻ മണൽ വാരുന്നയിടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും.

പ്രളയത്തിന് ശേഷം നദികളിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് ജലസേചനവകുപ്പ് ചീഫ് എൻജിനിയർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ടായിരുന്നു. കൂടാതെ മണൽ നിറഞ്ഞതിനാൽ വെള്ളിയാങ്കൽ ഉൾപ്പെടെ പല അണക്കെട്ടിന്റെയും പ്രവർത്തനം നിലച്ചിരുന്നു. മണൽ നീക്കം ചെയ്യണമെന്ന ഡാം റഗുലേറ്ററി കമ്മിറ്റിയുടെ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ ഉത്തരവ്. റിപ്പോർട്ട് അനുസരിച്ച് അണക്കെട്ടുകളിലെ മണലിൽ 40 ശതമാനം എക്കലാണ്. ഇത് സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ കർഷകർക്ക് നൽകും. മണൽ പൊതുവിപണിയിൽ വിൽക്കാം. അതിന്റെ വില കരാറുകാർക്ക് നിശ്ചയിക്കാം.നിലവിൽ ഒരു ലോഡ് മണലിന് 3500 – 9000 രൂപ വരെയാണ് വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണൽ വാരുന്നതിനും വില്പനയ്ക്ക് എത്തിക്കുന്നതിനുമുള്ള ചുമതല പൊതുമേഖലയ്ക്കു നൽകാനായിരുന്നു ആദ്യം നിർദ്ദേശം ഉണ്ടായിരുന്നത്. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളുമായി പൊതുമേഖലയ്ക്ക് മത്സരിക്കാമെന്ന നിലപാടാണ് ഈ കാര്യത്തിൽ സർക്കാർ സ്വീകരിച്ചത്. കൂടിയ തുക ക്വാട്ട് ചെയ്യുന്നവർക്കാണ് അനുമതി നൽകുക. ഇത് പ്രകാരം സംസ്ഥാനത്തെ 20 റിസർവോയറുകളിലെ മണൽ ആദ്യ ഘട്ടത്തിലും ബാക്കി 32 റിസർവോയറുകളിലേത് രണ്ടാം ഘട്ടത്തിലും വില്പന നടത്തും. വിൽപനയിലൂടെ ലഭിക്കുന്ന തുകയുടെ 20 ശതമാനം ഡാമുകളുടെ അറ്റക്കുറ്റപ്പണിക്ക് വിനിയോഗിക്കും

അടിഞ്ഞുകൂടിയ മണൽ വാരി വിൽക്കുന്നതിലൂടെ അണക്കെട്ടുകളുടെ സംഭരണശേഷി പത്ത് ശതമാനം വർദ്ധിക്കും. ഇതിലൂടെ സംസ്ഥാനത്തിന് 800 ദശലക്ഷം ഘനമീറ്റർ അധികജലം സംഭരിക്കാമെന്നുമാണ് പ്രതീക്ഷ. ഇതിലൂടെ 5000 കോടിയോളം രൂപയുടെ പരോക്ഷ നേട്ടവും ഗവൺമെന്റിന് കിട്ടും. അഞ്ച് പുതിയ റിസർവോയറുകൾ സ്ഥാപിക്കുന്നതു തുല്യമായ നേട്ടമാണിത്.

Tags :