എല്‍.സി സെക്രട്ടറി അശ്ലീലം പറഞ്ഞ സംഭവം ;  പരാതി നല്കിയ പാര്‍ട്ടി അംഗങ്ങളായ ദമ്പതികളെ പുറത്താക്കി

എല്‍.സി സെക്രട്ടറി അശ്ലീലം പറഞ്ഞ സംഭവം ; പരാതി നല്കിയ പാര്‍ട്ടി അംഗങ്ങളായ ദമ്പതികളെ പുറത്താക്കി

സ്വന്തം ലേഖകൻ

കായംകുളം: സി.പി.എം എരുവ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നിസാമിനെതിരെ പരാതി നല്‍കിയ പാര്‍ട്ടി അംഗങ്ങളായ ദമ്പതികളെ പുറത്താക്കി.

എരുവ ലോക്കല്‍ കമ്മിറ്റിയിലെ മുല്ലശേരി ബ്രാഞ്ച് മുന്‍ സെക്രട്ടറിയും നിലവില്‍ അംഗവുമായ എരുവ കിഴക്കേയറ്റത്ത് പുത്തന്‍വീട്ടില്‍ ഷിജാര്‍, ഭാര്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കായംകുളം ഏരിയാ മുന്‍ വൈസ് പ്രസിഡന്റ് ജാസ്‌മിന്‍ എന്നിവരെയാണ് പുറത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിസാം ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയതായുള്ള ദമ്പതികളുടെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ ദമ്പതികള്‍ പത്രസമ്മേളനം നടത്തി ആരോപണം വീണ്ടും ഉന്നയിച്ചതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഫോണ്‍ സംഭാഷണം റെക്കാഡ് ചെയ്തെന്ന് മനസിലാക്കിയ നിസാം റെക്കാഡ് ചെയ്ത ഫോണ്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.

തുടര്‍ന്നാണ് ജാസ്‌മിന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. ഇന്നലെ ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ തങ്ങളെ വധിക്കുമെന്ന് നിസാം ഭീഷണിപ്പെടുത്തുന്നതായി ദമ്പതികള്‍ ആരോപിച്ചു. മാത്രമല്ല മുഖ്യമന്ത്രി, ഡി.ജി.പി, സി.പി.എം സംസ്ഥാന സെക്രട്ടറി, ആലപ്പുഴ ജില്ലാ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു.

ഒക്ടോബര്‍ 31ന് രാത്രി കരുനാഗപ്പള്ളിയിലുള്ള കുടുംബവീട്ടില്‍ രണ്ടുപേരോടൊപ്പം എത്തിയ നിസാം മാതാപിതാക്കളെയും ഭീഷണിപ്പെടുത്തിയതായി ജാസ്‌മിന്‍ പറഞ്ഞു.

സദാചാരവിരുദ്ധ താത്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ നിസാം തന്നെ നിര്‍ബന്ധിക്കുമായിരുന്നു. ആദ്യം ഒഴിഞ്ഞുമാറി. തുടര്‍ച്ചയായി നിര്‍ബന്ധിച്ചപ്പോള്‍ എതിര്‍ത്തു. ഇതാണ് വൈരാഗ്യത്തിന് കാരണം.