സിവില്‍ സര്‍വ്വീസ് പരിശീലനത്തിനായി കാഞ്ഞങ്ങാട് നിന്നും പാലായില്‍ എത്തി; എ.എസ്.പി. ആയി നിയമനം പാലായിൽ; നിധിന്‍ രാജിന് പഠന-ഉദ്യോഗസ്ഥ തട്ടകം കോട്ടയമായി മാറിയ കഥ ഇങ്ങനെ
സ്വന്തം ലേഖകൻ
പാലാ: കോട്ടയത്ത് നടന്ന 51-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലയാള പ്രസംഗത്തില്‍ പങ്കെടുക്കാന്‍ ആദ്യമായി ജില്ലയിലേക്ക് വന്ന നിധിന്‍ രാജിന് പിന്നീട് പഠന-ഉദ്യോഗസ്ഥ തട്ടകം അക്ഷരനഗരിയായി മാറിയ കഥ ശ്രദ്ധേയമാണ്.
കാഞ്ഞങ്ങാട് നിന്നും സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തതിന് ശേഷം മടങ്ങിപോയി.തിരികെ വന്ന് പാമ്പാടി ആര്‍.ഐ.റ്റി.യില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സിന് ചേര്‍ന്നു. 2016-ല്‍ ഉന്നത മാര്‍ക്കോടെ ബി.ടെക് നേടി. ഇതിനിടയില്‍തന്നെ സിവില്‍ സര്‍വ്വീസ് പരിശീലനത്തിന്റെ തുടക്കം ആരംഭിച്ചിരുന്നു. ആദ്യം സിവില്‍ സര്‍വീസ് ഓപ്ഷണല്‍ വിഷയമായി മലയാള സാഹിത്യത്തെ തെരഞ്ഞെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തെ 210-ാം റാങ്കോടെ ഐ.പി.എസ്. നേടിയ മിന്നുന്ന വിജയം. കാഞ്ഞാങ്ങാട് രാവണേശ്വരത്തെ എക്കാല്‍ വീട്ടില്‍ നിന്ന് പാലായിലേക്ക് വണ്ടികയറിയ നിധിന്‍ രാജ് ഇന്ന് പാലാ സബ്ഡിവിഷന്റെ ചുമതലയുള്ള എ.എസ്.പി.
പാലാ സെന്റ് തോമസ് കോളേജിലെ മലയാള വിഭാഗം മേധാവി ഡോ. ഡേവീസ് സേവ്യറിന്റെയും സെന്റ് തോമസ് കോളേജിലെ റിട്ട. മലയാളം പ്രൊഫ. ഡോ. ബേബി തോമസിന്റെയും പ്രിയ ശിഷ്യനാണിദ്ദേഹം. ഇന്നലെ ഇരുവരും പാലാ ഡിവൈ.എസ്. പി.ഓഫീസിലെത്തിയ തങ്ങളുടെ ശിക്ഷ്യനെ കണ്ടു.
എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒരു മുഹൂര്‍ത്തമാണിത്. സിവില്‍ സര്‍വ്വീസ് പരിശീലനത്തിനായി ഞാന്‍ പാലായില്‍ വന്നു. ഇവിടെത്തന്നെ എ.എസ്.പി. ആയി നിയമനവും ലഭിച്ചു”. നിധിന്‍ രാജ് ഐ.പി.എസ്. പറഞ്ഞു. ഒരു ഉദ്യോഗാര്‍ഥി എന്ന നിലയില്‍ പാലായില്‍ വന്ന എനിക്ക് ഇവിടുത്തെ ചലനങ്ങള്‍ കൃത്യമായി അറിയാം. പുതുതലമുറയെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള വിവിധ കാര്യങ്ങള്‍ മനസ്സിലുണ്ട്. അവയൊക്കെ എത്രയുംവേഗം നടപ്പില്‍ വരുത്തണം എന്നാണെന്റെ ആഗ്രഹം. എ.എസ്.പി. നിധിന്‍ രാജ് പറഞ്ഞു.
എഴുത്ത്, പ്രസംഗം, നാടകം, മാജിക്, പ്രചോദനാത്മക പ്രഭാഷണങ്ങള്‍… സര്‍വ്വകലാ വല്ലഭനാണ് ഈ ഇരുപത്താറുകാരന്‍.
ഐ.പി.എസ്. പരീശിലന കാലയളവില്‍ വയനാട്ടിലും കൊല്ലം റൂറലിലും ജോലി ചെയ്ത നിധിന്‍ രാജ് പിന്നീട് കോഴിക്കോട് നാദാപുരത്തെ എ.എസ്.പിയായി. അവിടെ നിന്നാണ് ഇപ്പോള്‍ പാലായിലേക്ക് വരുന്നത്. രാവണേശ്വരം എക്കാല്‍ രാജേന്ദ്രന്‍ നമ്ബ്യാര്‍-ലത ദമ്ബതികളുടെ മകനാണ്. അശ്വതിയാണ് ഏക സഹോദരി. ഭാര്യ ഡോ. ലക്ഷ്മി കൃഷ്ണനാണ് ഭാര്യ.